കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, വെള്ളപ്പൊക്ക സാധ്യത; കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം, കെട്ടിടങ്ങള്‍ തകര്‍ന്നും മരങ്ങള്‍ വീണുമുള്ള അപകടങ്ങള്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
Recommended Video
ഇന്ന് ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഓഗസ്റ്റ് 6 ന്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലേര്‍ട്ട് എന്നത് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആണ്. അതിതീവ്ര മഴ അതീവ അപകടകാരിയുമാണ്. ആയതിനാല്‍ അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി സ്വീകരിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ് .
അതേസമയം, കര്‍ണാടക വനത്തിനകത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കണ്ണൂര്‍ കൂട്ടുപുഴ അതിര്‍ത്തിയിലെ ബാരപോള്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ മേപ്പാടിയിലും പുത്തുമലയിലും മഴ ശക്തമായി പെയ്യുന്നതിനാല്‍ കോഴിക്കോട് ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു.
ഇതിനിടെ, മലപ്പുറം ജില്ലയിലെ ആഢ്യന്‍പാറയില്‍ നേരിയ ഉരുള്‍പൊട്ടല്‍. ജലവൈദ്യുത പദ്ധതിക്ക് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. കുറച്ചു നേരത്തിന് ശേഷം വെള്ളം കുറഞ്ഞു. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നീലഗിരി, അവലാഞ്ചെ, അപ്പര്‍ ഗൂഡല്ലൂര്‍, ദേവാല, പന്തലൂര്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴിയായ കരിമ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയരുകയാണ്. കരുളായി, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ കരിമ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.