തയ്യാറെടുപ്പുകൾ പൂർണം, മൂന്ന് ഡാമുകൾ തുറക്കുന്നു, ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരം മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക.
ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രതാനിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണം. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളത്. ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്‌ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവായി. രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുന്നതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു.
ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Recommended Video
ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെങ്കിലും, ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതിന് അനുമതി നൽകുന്നത്.