ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും ജാഗ്രത
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാലാണ് കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. വരുന്ന മണിക്കൂറുകളിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി?; നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു
ഒന്നാം തീയതി വൈകിട്ടോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാന വ്യാപകമായി കനത്ത മഴയും കാറ്റും ഉണ്ടായേക്കും. മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. 80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
തിരുവനന്തപുരത്തിന് 220 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം. മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോയവർ അടിയന്തരമായി തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരും പാലക്കാടും യെല്ലോ അലേർട്ട് നിലവിലുണ്ട്. ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ്. പൊതു ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.