പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലുമായിരിക്കും ഈ ദിവസം ശക്തമായ മഴ ലഭിക്കുക. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകി. മഴക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നാളെയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഉണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് നാളെ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മെയ് 22 -ാം തീയതി വരെ മഴ തുടർന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെയും കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത്, പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൽ നീരൊഴുക്ക് ശക്തമാകുകയാണ്. ഇന്ന് തിരുവനന്തപുരത്തെ, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വരെയാണ് ഉയർത്തുക. അതിനാൽ, സമീപ വാസികൾ ജാഗ്രത സ്വീകരിക്കണം എന്നാണ് കളക്ടർ വ്യക്തമാക്കുന്നത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Recommended Video
തിരുവനന്തപുരം ജില്ലയിലെ വിവിധ മലയോര മേഖലകളിൽ കനത്ത മഴയാണ് ഇതുവരെ ലഭിച്ചത്. ഇതിന്റെ ഭാഗമായാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. അതേസമയം, കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്, പ്രകാരം, 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ - താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. അതേ സമയം, അതി ശക്തമായ മഴ മുന്നറിയിപ്പ് സാഹചര്യം കണക്കിലെടുത്ത് മാറി താമസിക്കേണ്ട സ്ഥലങ്ങളിൽ നിന്നുളളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിച്ചു ജാഗ്രത സ്വീകരിക്കുക.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത നിലനിൽക്കുകയാണ്. പൊതു ജനങ്ങൾ അപകട മേഖലകളിൽ പോകാതെ, ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി സൂക്ഷിക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
വിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ്; ഏത് രാജ്യത്ത് കടന്നാലും നാട്ടിലെത്തിക്കും, പുതിയ നീക്കം
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ / പോസ്റ്റുകൾ /ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.