വെള്ളപ്പൊക്കത്തിൽ കോളനി മുങ്ങി, സന്ദർശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രോഷം!
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ല കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളും കടകളും റോഡുകളുമടക്കം വെള്ളത്തിനടിയിലാണ്. കൊച്ചിയിലെ പി ആന്‍ഡ് ടി കോളനി വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഇവിടുത്തെ 80ല്‍ അധികം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. സ്ഥലം സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് കോളനി നിവാസികളുടെ രോഷത്തിന്റെ ചൂടറിഞ്ഞു.
സ്ത്രീകള്‍ അടക്കമുളളവര്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി മുന്നോട്ട് വന്നു. തിരഞ്ഞെടുപ്പ് സമയത്തുളള ഷോ വേണ്ടെന്ന് സ്ത്രീകള്‍ തുറന്നടിച്ചു. വീടുകളില്‍ നിന്ന് കുട്ടികളേയും സാധനങ്ങളും മാറ്റാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയാണ് ആളുകള്‍. ഇവിടേക്കുളള വഴി അരയ്ക്കൊപ്പം വെള്ളത്തില്‍ മുടിക്കിടക്കുകയാണ്.
വര്‍ഷങ്ങളായി തങ്ങള്‍ ഈ ദുരിതം അനുഭവിക്കുകയാണ് എന്നും ആരും ഇതുവരെ തങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കോളനി നിവാസികള്‍ പറയുന്നു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുളളതായി ടിജെ വിനോദ് പ്രതികരിച്ചു. പനമ്പളളി സ്കൂളിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിക്കും.. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ ആവശ്യപ്പെട്ടതായും ടിജെ വിനോദ് പറഞ്ഞു.
Recommended Video
പി ആന്‍ഡ് ടി കോളനിയെ കൂടാതെ സമീപത്തുളള ഉദയ കോളനിയിലും വെള്ളം കയറിയിരിക്കുകയാണ്. മണിക്കൂറുകള്‍ മാത്രം പെയ്ത മഴയിലാണ് 80ലധികം കുടുംബങ്ങള്‍ വെള്ളത്തിലായത്. പ്രളയ കാലത്ത് പോലും ഇത്രയും വെള്ളം കയറിയിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. സമീപത്തുളള കനാലില്‍ നിന്നുളള വെള്ളം ഒഴുക്കി വിടാനുളള സംവിധാനം ഇല്ലാത്തതാണ് കോളനിയില്‍ വെള്ളം കയറാനുളള കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.