11,217 പ്രവാസികൾക്ക് സര്‍ക്കാര്‍ ചിലവിൽ നിരീക്ഷണം, സാമ്പത്തിക പ്രശ്നമുളളവരെ സഹായിക്കും!
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ മടക്കിക്കൊണ്ടുവരല്‍ ദൗത്യത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 12 രാജ്യങ്ങളില്‍ നിന്നുളള 14,800 ഇന്ത്യക്കാരെയാണ് ആദ്യ ആഴ്ചയില്‍ മടക്കിക്കൊണ്ട് വരാന്‍ രാജ്യം ഒരുങ്ങുന്നത്. 64 വിമാനങ്ങള്‍ പ്രത്യേക സര്‍വ്വീസ് നടത്തും. തിരിച്ച് വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനായി ഹോട്ടലുകളും ഹോസ്റ്റലുകളും ഓഡിറ്റോറിയങ്ങളും അടക്കം സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുളള സൗകര്യം സജ്ജമാണ്. 6471 പേര്‍ക്ക് സ്വന്തം ചെലവിലും നിരീക്ഷണത്തില്‍ കഴിയാം. ഇതിനായി ഹോട്ടലുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളങ്ങളില്‍ പ്രവാസികളെ പരിശോധിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ പരിശോധനകള്‍ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. പ്രവാസികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുളളൂ. ഇതിനായി എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കൊവിഡ് കെയര്‍ സെന്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
മടങ്ങി വരുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവരെ സര്‍ക്കാര്‍ സഹായിക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് വ്യക്തമാക്കി. ക്വാറന്റൈന്‍ കാലയളവില്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മനോഭാവം അല്ല കേരള സര്‍ക്കാരിന് എന്നും മന്ത്രി പറഞ്ഞു.
Recommended Video
വ്യോമ മാര്‍ഗവും കപ്പല്‍ മാര്‍ഗവുമാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുക എറണാകുളം ജില്ലയിലാണ്. ആദ്യത്തെ ഒരാഴ്ച പത്ത് വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക. 13ാം തിയ്യതി വരെയുളള ആദ്യ ഘട്ടത്തില്‍ 2150 യാത്രക്കാരാണ് നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങുക. ക്വാലാലംപൂര്‍, അബുദാബി, ദോഹ, മസ്‌കറ്റ്, കുവൈത്ത്, ബഹ്‌റൈന്‍, ദുബായ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുക.