1766 കോടിക്ക് പകരം 161 കോടി; കടം വാങ്ങി കേരളം ശമ്പളം കൊടുത്തു, കേന്ദ്രമേ ഒന്ന് കനിയണേ....
തിരുവനന്തപുരം: കൊറോണ കാലത്ത് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. സംസ്ഥാനത്തിന്റെ കഴിഞ്ഞമാസത്തെ വരുമാന വിവരം ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1766 കോടി രൂപ നികുതി വരുമാനമുണ്ടായിടത്ത് ഇത്തവണ കിട്ടിയത് വെറും 161 കോടി രൂപ.
കടം വാങ്ങിയാണ് ഇത്തവണ കേരളം ശമ്പളം നല്‍കുന്നത്. കോര്‍പറേറ്റുകള്‍ക്ക് വരെ പാക്കേജ് പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കടത്തില്‍ മുങ്ങി ചക്രശ്വാസം വലിക്കുന്ന സംസ്ഥാനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണോ. കുടിശികയുള്ള 5000 കോടി ജിഎസ്ടി വിഹിതമെങ്കിലും കേന്ദ്രം തന്നാല്‍ ആശ്വാസമാകുമെന്നാണ് തോമസ് ഐസക് പറയുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ...
161 കോടി രൂപ മാത്രം
ഏപ്രില്‍ മാസത്തെ നികുതി വരുമാനത്തിന്റെ കണക്കുകള്‍ തയ്യാറായി. ജിഎസ്ടി കഴിഞ്ഞ ഏപ്രിലില്‍ 1766 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 161 കോടി രൂപ. ഇത് മാര്‍ച്ച് മാസത്തെ വിറ്റുവരുമാനത്തില്‍ നിന്നുള്ള നികുതിയാണെന്ന് ഓര്‍ക്കണം. മാര്‍ച്ച് മാസത്തില്‍ ഒരാഴ്ചയല്ലേ ലോക്ഡൗണ്‍ ഉണ്ടായുള്ളൂ. ഇതുമൂലം പ്രതീക്ഷിത വരുമാനത്തില്‍ 92 ശതമാനം ഇടിവുണ്ടായെങ്കില്‍ മാസം മുഴുവന്‍ അടച്ചുപൂട്ടിയ ഏപ്രില്‍ മാസത്തിലെ നികുതി മെയ് മാസത്തില്‍ കിട്ടുമ്പോള്‍ എത്ര വരുമെന്ന് ഊഹിക്കാവുന്നതാണ്.
പ്രളയകാലത്തുപോലും...
പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂ. പ്രളയകാലത്ത് പ്രാദേശികമായേ അടച്ചുപൂട്ടല്‍ ഉണ്ടായുള്ളൂ. എന്നാല്‍ ഇന്ന് സമ്പദ്ഘടന മൊത്തത്തില്‍ അടച്ചുപൂട്ടലിലാണ്. ഈ 161 കോടി രൂപ തന്നെ ബാങ്ക് ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നോ മാര്‍ച്ച് മാസത്തില്‍ പെട്ടെന്നുള്ള ലോക്ഡൗണ്‍മൂലം നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെതോ ആയിരിക്കണം.
പെട്രോള്‍, ഡീസല്‍ ടാക്‌സ്
ഭൂഇടപാടുകള്‍ നിലച്ചു. രജിസ്‌ട്രേഷനില്‍ 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രം. മദ്യത്തില്‍ നിന്നും നികുതി വരുമാനമേ ഇല്ല. വാഹനനികുതിയില്‍ നിന്ന് 300 കോടി രൂപയ്ക്കു പകരം 4 കോടി മാത്രമാണ് ലഭിച്ചത്. പെട്രോള്‍, ഡീസല്‍ സെയില്‍സ് ടാക്‌സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതുതന്നെ സര്‍ക്കാര്‍ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യത.
ചെലവ് കുത്തനെ ഉയര്‍ന്നു
അതേസമയം സര്‍ക്കാര്‍ ചെലവ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് ബോധപൂര്‍വ്വം ചെലവാക്കുന്നതാണ്. ആരുടെ കൈയ്യിലും പണമില്ല. അതുകൊണ്ട് പഴയ കുടിശികകള്‍ തീര്‍ക്കുന്നതായാലും ഭാവിയില്‍ കൊടുക്കേണ്ടത് അഡ്വാന്‍സായി നല്‍കിയാലും ഇപ്പോള്‍ മുന്‍ഗണന പണം ജനങ്ങളുടെ കൈയില്‍ എത്തിക്കലാണ്.
ക്യാഷ് ട്രാന്‍സ്ഫര്‍ മാത്രം
പെന്‍ഷനടക്കം ക്യാഷ് ട്രാന്‍സ്ഫര്‍ മാത്രം 8000ത്തോളം കോടി രൂപ വരും. പിന്നെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2000ത്തോളം കോടി രൂപയുടെ കുടിശിക കൊടുത്തു തീര്‍ത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, വിവിധ ക്ഷേമാനുകൂല്യങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ മുന്‍ഗണനയുണ്ട്. മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും സര്‍ക്കാരിന്റെ എല്ലാ കുടിശികകളും കൊടുത്തു തീര്‍ത്തിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ രണ്ടാംഗഡു പണവും മെയ് മാസത്തില്‍ അനുവദിക്കും.
പണം എവിടെ?
ഇതിനെല്ലാം പണം എവിടെ? കേന്ദ്രം കൂടുതലൊന്നും തന്നില്ലെങ്കിലും തരാനുള്ള കുടിശികയെങ്കിലും തരിക. ഏപ്രില്‍ മാസത്തെയുംകൂടി കണക്കാക്കുകയാണെങ്കില്‍ 5000 കോടി രൂപയെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം നമുക്ക് അനുവദിച്ച വായ്പയുടെ ഏതാണ്ട് 8500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. അത്തരമൊരു ആഘാതം ഇത്തവണ സഹിക്കേണ്ടിവരില്ലായെന്നു തോന്നുന്നു. ഈയൊരു സമാശ്വാസം ഒഴിച്ചാല്‍ ഇതുവരെ ഒരു അനുകൂല നീക്കവും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല.
വലിയ വിരോധാഭാസം
കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്താണ് കാര്യങ്ങള്‍ നടത്തിയത്. ഈ മാസം കടം വാങ്ങിയാണ് ശമ്പളം തന്നെ കൊടുക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാന സര്‍ക്കാരുകളുടെയും സ്ഥിതി ഇതാണ്. കോര്‍പ്പറേറ്റുകള്‍ക്കും മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാനം പൂര്‍ണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസം.
ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...
സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി