'ഇന്ന്' ക്യാപ്സ്യൂൾ മാസിക ലിംക ബുക്കിൽ: കേരളത്തിന് അഭിമാന നിമിഷം, മണമ്പൂരിന്റെ ശ്രമത്തിന് പൊൻതിളക്കം
മണമ്പൂർ രാജൻ ബാബു എഡിറ്ററായ ഇന്ന് മാസികയ്ക്ക് നിലവിൽ ആസ്ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വായനക്കാരുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ന് മാസികയുടെ 425ാമത്തെ പതിപ്പ് പുറത്തിറങ്ങും
മലപ്പുറം: കേരളത്തിന്റെ ക്യാപ്സ്യൂൾ മാസിക ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. സാങ്കേതികമായി ഏറെ വികസിച്ച ഈ കാലഘട്ടത്തിലും ഇൻലൻഡ് മാസികയ്ക്ക് വേണ്ടി പോസ്റ്റ്മാനെ കാത്തിരിക്കുന്ന സംസ്കാരമാണ് 'ഇന്ന്' എന്ന് പേരിട്ടിട്ടുള്ള ഇൻലൻഡ് മാസിക കാത്തുവയ്ക്കുന്നത്. ഈ വർഷം 34ാം വാർഷികം ആഘോഷിക്കുന്ന ഇന്ന് മലപ്പുറത്ത് നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. രാജ്യത്ത് ഏറ്റവുംമധികം കാലം പ്രചാരത്തിലിരിക്കുന്ന ഇൻലൻഡ് മാസിക എന്ന ഖ്യാതിയും ഇന്ന് സ്വന്തമാക്കിയിട്ടുണ്ട്.
1981 മുതലാണ് കേരളത്തിൽ ഇന്ന് മാസിക വിതരണം ആരംഭിക്കുന്നത്. പ്രമുഖ എഴുത്തുകാരൻ മണമ്പൂർ രാജൻ ബാബുവാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. 1960ൽ കയ്യെഴുത്തു പ്രതിയായി തയ്യാറാക്കി വിതരണം ചെയ്യാൻ ആരംഭിച്ച സംഗമം എന്ന മാസികയാണ് പിന്നീട് മണമ്പൂർ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ തന്നെ പേര് മാറ്റി 1981ൽ സംസ്ഥാനത്ത് ഇൻലൻഡ് മാസികയായി വിതരണം ആരംഭിച്ചത്. ഇന്ന് എന്നപേരിലായിരുന്നു മാസിക രജിസ്റ്റർ ചെയ്തിരുന്നത്.
മണമ്പൂർ രാജൻ ബാബു എഡിറ്ററായ ഇന്ന് മാസികയ്ക്ക് നിലവിൽ ആസ്ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വായനക്കാരുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ന് മാസികയുടെ 425ാമത്തെ പതിപ്പ് പുറത്തിറങ്ങും. സാഹിത്യ രംഗത്തെ പ്രമുഖരായ വാസുദേവൻ നായർ, ഡോ. എം ലീലാവതി, സക്കറിയ, പി ആർ നാഥൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീരാം വെങ്കട്ടരാമൻ, പികെ ഗോപി, സച്ചിദാനന്ദൻ പുഴങ്കര, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുടെ രചനകളോടെയായിരിക്കും മാസിക പുറത്തിറങ്ങുന്നത്.
ഇതിനെല്ലാം പുറമേ ആധുനിക എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പി സുരേന്ദ്രൻ എന്നിവരുടെ രചനകളും മാസികയിലുണ്ട്. വർഷങ്ങൾ നീണ്ട പ്രസാദനത്തിനിടെ എഴുത്തുകാരിൽ എ അയ്യപ്പനൊഴികെ മറ്റൊരാളും പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജൻ ബാബു ഇപ്പോഴും ഓർക്കുന്നു. ഇന്ന് മാസികയുടെ പ്രത്യേക ഓണപ്പതിപ്പിലേയ്ക്ക് കവിത എഴുതുന്നതിന് പേപ്പറും മഷിയും വാങ്ങുന്നതിന് 50 രൂപ മാത്രമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.