സില്‍വര്‍ലൈന്‍ സമാധാനം കെടുത്താനോ? ; പൊലീസിനും സർക്കാരിനും കടുത്ത വിമർശനം; പ്രതികരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കേരളത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. സ്ത്രീകളടക്കം പ്രതിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് ലാത്തികൊണ്ട് കുത്തിയും റോഡിലൂടെ വലിച്ചിഴച്ചും നിരവധി സംഘർഷങ്ങൾ ഉണ്ടായി.
പൊലീസിന്റെയും സർക്കാരിന്റെയും ഇടപെടലുകളോട് പ്രതികരിച്ച് ജനപ്രതിനിധികളും രംഗത്ത് എത്തിയിരുന്നു. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നതായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയിരുന്നു.
Recommended Video

എന്നാൽ, വിഷയത്തിൽ ഒരു പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊലീസ് നടപടി അപമാനകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയത്.

പ്രതിഷേധക്കാരെ അടിച്ചമർത്താൻ നോക്കിയ പൊലീസിനെതിരെയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത് എത്തിയത്. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവിൽ വലിച്ചിഴക്കുകയാണ്.

ചങ്ങനാശേരി ഡിവൈഎസ്പി കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് ഡിവൈഎസ്പി . ഇത് തുടർന്നാൽ ചങ്ങനാശേരിയിൽ നിന്ന് മാന്യമായി പോകാൻ കഴിയില്ല. ജനങ്ങളുടെ മേൽ കുതിരകയറാൻ പൊലീസിനെ അനുവദിക്കില്ല. കാക്കിയും തൊപ്പിയും എക്കാലത്തും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, കെ റെയിലില്‍ പ്രതിഷേധം വർധിക്കുന്നതിന് പിന്നാലെ പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് എത്തുകയായിരുന്നു. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ല.

അതേസമയം, കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ പൊലീസ് നടപടി അപമാനകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ചങ്ങനാശേരിയിൽ നടന്നത് കാടത്തരമാണ്. സ്ത്രീ സമത്വം പറയുന്നവരുടെ ഭരണത്തിലാണ് ഇത്തരം നടപടി. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തിയ പൊലിസുകാർക്കെതിരെ എന്ത് നടപടി എടുത്തു?, ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറയുന്നു, ആരാണ് ജനം?, കിടപ്പാടം മാത്രമുള്ള പാവപ്പെട്ട ജനങ്ങളെ മുഖ്യമന്ത്രി ജനങ്ങളായി കാണുന്നില്ലേ?,പിണറായി വിജയൻ ഏകാധിപതിയാണ്. കേരളത്തിന് ലജ്ജാകരമാണ് ഈ നടപടികളെന്നും മുരളീധരൻ വ്യക്തമാക്കി.

ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. ഏകാധിപതികളെ ചവറ്റ് കൊട്ടയിലേക്ക് എറിഞ്ഞ ചരിത്രം ഉണ്ട്. ഏകാധിപത്യവുമായി വരരുത്. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ റെയിൽവേ അനുവാദം നൽകിയിട്ടില്ല. ആകെ നൽകിയത് ഡി പി ആർ തയാറാക്കാൻ മാത്രമുള്ള അനുമതിയാണ്. മുഖ്യമന്ത്രി ജനത്തിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് പിന്നാലെ കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചിരുന്നു. അടിയന്തര പ്രമേയം മാത്രമായാണോ യു ഡി എഫ് ഈ വിഷയം കാണുന്നത്. ക്രിയാത്മക പ്രതിപക്ഷം എന്ന മേൽവിലാസം നെറ്റിയിലൊട്ടിച്ച് പ്രതിപക്ഷം മൗനം തുടരാനാണോ ലക്ഷ്യമിടുന്നതെന്നും മുരളീധരൻ ചോദിച്ചിരുന്നു.

അതേസമയം, നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസവും കെ.റെയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. പൊലിസിനെ ആയുധമാക്കി കെ റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞു. സഭയിൽ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

ഇന്നലെ മുതലാണ് പദ്ധതിയിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നത്. കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഇന്നലെ വലിയ സംഘർഷം നടന്നിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കിയാണ് അറസ്റ്റ് ചെയ്തത്. പുരുഷ പൊലീസ് ഉള്‍പ്പെടെ വനിതാ പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. ചെറിയ കുട്ടികളും പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നു. നാല് സ്ത്രീകളെ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്.












Click it and Unblock the Notifications