വസ്ത്രവ്യാപാരത്തിന്റെ മറവിൽ സ്വർണ്ണക്കടത്തെന്ന് സൂചന: കൊടുവള്ളിയിലും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വർണ്ണവേട്ടയാണ് ജൂൺ 26ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത്. ഡിപ്ലോമാറ്റിക് കാർഗോയ്ക്ക് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. കേസിൽ അറസ്റ്റിലായ യുഎഇ മുൻ കോൺസുലേറ്റ് പിആർഒ സരിത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിൽ പോയിട്ടുള്ള സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്വർണ്ണക്കടത്തുമായി ബന്ധമില്ല: പാഴ്സൽ ആവശ്യപ്പെട്ടത് കോൺസൽ ജനറലിന്റെ ആവശ്യപ്രകാരം: സ്വപ്ന സുരേഷ്
വ്യാപാരിയുടെ വീട്ടിൽ കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ കൊടുവള്ളിയിൽ കസ്റ്റംസ് പരിശോധന. കൊടുവള്ളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടിലാണ് കസ്റ്റംസ് അധികൃതർ റെയ്ഡ് നടത്തിയത്. വസ്ത്രവിൽപ്പനയുടെ മറവിൽ സ്വർണ്ണം കടത്തിയെന്ന സൂചന പുറത്തുവന്ന സാഹചര്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായെത്തുന്നത്.
സ്വർണ്ണക്കടത്തിൽ പങ്ക്?
ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയായ കൊടുവള്ളി സ്വദേശിയ്ക്ക് ബബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട്ട് പ്രവർത്തിക്കുന്ന സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റ ഉദ്ഘാടന ചടങ്ങിൽ ഈ വസ്ത്ര വ്യാപാരി പങ്കെടുത്തതും സംശയത്തിന് ഇടനൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരവും കസ്റ്റംസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കൊടുവള്ളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടിൽ കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തിയത്.
സരിത്തും വ്യാപാരിയും തമ്മിൽ ബന്ധം
കള്ളക്കടത്ത് കേസിൽ പിടിയിലായ മുൻ യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിന്റെ ആദ്യത്തെ ഫോൺ കോളും വസ്ത്ര വ്യാപാരിക്കാണ് ലഭിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്വർണ്ണക്കടത്തിൽ തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വരാൻ വൈകിയെന്നും അക്കാര്യം തിരക്കാനും കോൺസൽ ജനറൽ അറിയിച്ചത് പ്രകാരമാണ് കസ്റ്റംസ് അധികൃതരെ വിളിച്ച് ഇക്കാര്യം അറിയിച്ചതെന്നാണ് സ്വപ്ന നൽകുന്ന വിവരം.
Recommended Video
നിർദേശം അനുസരിച്ചെന്ന്
യുഎഇ കോൺസുലേറ്റിലെ താൽക്കാലിക ജീവനക്കാരിയാണ് താനെന്നും സ്വപ്ന ഇതിനകം വ്യക്തമാക്കിയിച്ചുണ്ട്. കോൺസുലേറ്റിലെ ജോലി വിട്ട ശേഷവും കോൺസുലേറ്റ് ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്ത് നൽകാറുണ്ടെന്നും അവർ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കോൺസുലേറ്റ് ജനറൽ നേരിട്ടെത്തി പാഴ്സൽ തന്റേതാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും വെളിപ്പെടുത്താനില്ലാത്തതുകൊണ്ടാണ് ഒളിവിൽ കഴിയുന്നതെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തനിക്ക് ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മൂൻകൂർ ജാമ്യം
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർത്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. രണ്ട് ദിവസം മുമ്പ് സ്വപ്ന സുരേഷിന് വേണ്ടി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതായി അഭിഭാഷകൻ രാജേഷ് കുമാറും വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച മാത്രമാണ് ജാമ്യാപേക്ഷ സംബന്ധിച്ച തുടർനടപടികൾ ഉണ്ടായതെന്നും അഭിഭാഷകൻ പറയുന്നു. സ്വപ്ന സുരേഷ് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും വക്കാലത്ത് സമർപ്പിക്കുന്നതിനായി എങ്ങനെയാണ് വന്നതെന്ന് പറയാൻ കഴിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വപ്ന സുരേഷ് മാത്രമാണ് വക്കാലത്ത് ഏൽപ്പിച്ചിട്ടുള്ളതെന്നും അഭിഭാഷകൻ എന്ന നിലയിൽ അവരുടെ സ്വകാര്യ കാര്യങ്ങൾ അറിയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല
പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരിയാണ് താനെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന തരത്തുള്ള വർത്തകളും സ്വപ്ന നിഷേധിച്ചിട്ടുണ്ട്. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച അവർ തനിക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയാനില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.