എസ്എസ്എൽസി പരീക്ഷ ഫലം 15 ന് പ്രഖ്യാപിക്കില്ലേ? അവ്യക്തത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണ നടപടികൾ തുടരുന്നതിനിടെ, ഈ വർഷത്തെ എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ച ഷെഡ്യൂൾ പ്രകാരം മേയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ പുതിയ മന്ത്രിസഭ ഇതുവരെ അധികാരമേൽക്കാത്തതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക ആര് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എസ് എസ് എൽ സി പരീക്ഷയുടെ മൂല്യനിർണയവും അനുബന്ധ സാങ്കേതിക നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഫലത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി പരീക്ഷാബോർഡ് ബുധനാഴ്ച യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് ബോർഡ് യോഗത്തിന് ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി ആവശ്യമായി വരും. അതിനാൽ തന്നെ വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കാനുള്ള എല്ലാ സാങ്കേതിക ഒരുക്കങ്ങളും പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്.

എന്നാൽ ന്ത്രിസഭ നിലവിൽ വരാത്ത സാഹചര്യത്തിൽ ഫലം പ്രഖ്യാപിക്കുന്നത് ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം. 2021-ലെ തിരഞ്ഞെടുപ്പ് വർഷത്തിലും സമാന സാഹചര്യം ഉണ്ടായിരുന്നു. അന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും അതേ രീതിയിലായിരിക്കുമോ എന്നതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഇതിനിടെ പൊതുവിദ്യാഭ്യാസ വകുപ്പിലും ചില ഭരണതല മാറ്റങ്ങൾ നടന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ വാസുകി സ്ഥലംമാറിയതിനെ തുടർന്ന് ഷർമിള മേരി ജോസഫ് ഐ എ എസ് ആണ് നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷും വകുപ്പ് നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സെക്രട്ടറിയും ഡയറക്ടറും ചേർന്ന് ഉടൻ തീരുമാനമെടുക്കാനാണ് സാധ്യത.
ഈ വർഷം മാർച്ച് 5-നാണ് എസ് എസ് എൽ സി പരീക്ഷകൾ ആരംഭിച്ചത്. മാർച്ച് 30-ന് പരീക്ഷകൾ അവസാനിച്ചു. സംസ്ഥാനത്താകെ 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്കു പുറമേ ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി 633 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലായി 386 വിദ്യാർത്ഥികളും പരീക്ഷയെഴുതി.
ഫലപ്രഖ്യാപനത്തിനു ശേഷം ഔദ്യോഗിക വെബ്സൈറ്റുകളായ results.kite.kerala.gov.in, sslcexam.kerala.gov.in എന്നിവയിലൂടെ ഫലം പ്രഖ്യാപിക്കാം.
പുതിയ സർക്കാർ അധികാരമേറ്റ് വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റതിന് ശേഷമാകാം ഔദ്യോഗിക പ്രസ് കോൺഫറൻസിലൂടെ ഫലം പ്രഖ്യാപിക്കുക എന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം യാതൊരു ആശയക്കുഴപ്പവും ഇല്ലാതെ സമയബന്ധിതമായി നടത്താൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ ശ്രമം.












Click it and Unblock the Notifications