പുതിയ രീതിയില്‍ കൺടെയ്ൻമെന്റ് സോണുകള്‍ നിശ്ചയിച്ചു തുടങ്ങി; നിയന്ത്രണങ്ങളില്‍ പിടിമുറുക്കി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൺടെയ്ൻമെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ വരുത്തിയ മാറ്റം നിലവില്‍ വന്ന് തുടങ്ങി. കോവിഡ് രോഗിയുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തി അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വേര്‍തിരിച്ചാണ് ഇപ്പോള്‍ കൺടെയ്ൻമെന്റ് സോണ്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നത്. ഓരോ പ്രവാശ്യവും പ്രത്യേകം മാര്‍ക്ക് ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. പുറത്ത് നിന്ന് ആര്‍ക്കും കണ്ടയ്മെന്റ് സോണുകളില്‍ പോകാന്‍ അനുവാദം ഇല്ല.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകള്‍ പോലീസിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍. കൺടെയ്ൻമെന്റ് സോണ്‍ മാര്‍ക്ക് ചെയ്യുന്നതിന് പുറമെ, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന് ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ വരെയാണ് പൊലീസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
Recommended Video
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നടന്ന ചടങ്ങില്‍ മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു.
ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
വടക്കന്‍ കേരളത്തില്‍ കാറ്റും മഴയും ശക്തം; മരം വീണ് 6 വയസുകാരി മരിച്ചു,6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്