മാന്‍ഹോളിന് സംസ്ഥാന അവാര്‍ഡ്; വിനായകന്‍ നടന്‍, രജീഷ വിജയന്‍ നടി.. മഹേഷിൻെറ പ്രതികാരം ജനപ്രിയ ചിത്രം!
തിരുവനന്തപുരം: 2016 ലെസംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്തമാന്‍ഹോളാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയും. വിനായകനാണ് മികച്ച നടന്‍. രജീഷ വിജയന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എകെ ബാലനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡ് വാര്‍ത്തകള്‍ വിശദമായി വായിക്കാം.
വിനായകന്‍ (മികച്ച നടന്‍)
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു അവാര്‍ഡാണ് ഏറ്റവും മികച്ച നടന്‍ ആരായിരിക്കും എന്നത്. മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും പിന്തള്ളി വിനായകനാണ് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. നായകന്റെ ആദ്യത്തെ സംസ്ഥാന അവാര്‍ഡാണ് ഇത്.
രജീഷ വിജയന്‍ (മികച്ച നടി)
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിനാണ് രജീഷ വിജയന് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. രജീഷ വിജയന്റെ എലി എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രജീഷയുടെയും ആദ്യത്തെ സംസ്ഥാന അവാര്‍ഡാണ് ഇത്. ആദ്യ ചിത്രവുമാണിത്. പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനും അവാര്‍ഡിനുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മാന്‍ഹോള്‍ (മികച്ച ചിത്രം)
ശുചീകരണ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മാന്‍ഹോള്‍. മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സന്റാണ് ഈ ചിത്രത്തിന്റെ സംവിധായിക. വിധു വിന്‍സന്റ് തന്നെ സംവിധാനം ചെയ്ത വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് മാന്‍ഹോള്‍.
വിധു വിന്‍സന്റ് (മികച്ച സംവിധായിക)
മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സന്റിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് മാന്‍ഹോള്‍. സ്വന്തം ഡോക്യുമെന്ററിയായ വൃത്തിയുടെ ജാതിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് മാന്‍ഹോള്‍. ഏഷ്യാനെറ്റിലും മീഡിയ വണ്ണിലും മാധ്യമ പ്രവര്‍ത്തകയായിരുന്നു വിധു വിന്‍സന്റ്.
മഹേഷിന്റെ പ്രതികാരം (ജനപ്രിയ ചിത്രം)
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്. ഫഹദ് ഫാസില്‍ ചിത്രത്തിലെ നായകനായി എത്തി. വന്‍ ഹിറ്റായിരുന്നു മഹേഷിന്റെ പ്രതികാരം.
മണികണ്ഠന്‍ (സഹനടന്‍)
കമ്മട്ടിപ്പാടത്തില്‍ കൈയ്യടി നേടിയ മണികണ്ഠനാണ് മികച്ച രണ്ടാമത്തെ നടന്‍. ചിത്രത്തില്‍ ബാലന്‍ എന്ന കഥാപാത്രത്തെയാണ് മണികണ്ഠന്‍ അവതരിപ്പിച്ചത്. മണികണ്ഠന്റെ ആദ്യ ചിത്രമാണ് കമ്മട്ടിപ്പാടം. രാജീവ് രവിയാണ് കമ്മട്ടിപ്പാടം സംവിധാനം ചെയ്തത്.
ചേതന്‍, അഭേനി ആദി (ബാലതാരങ്ങള്‍)
ഗപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് ചേതന്‍ ജയലാല്‍ മികച്ച ബാലതാരമായി. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലെ അഭിനയത്തിന് അഭേനി ആദിയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കോലുമിഠായിയാണ് മികച്ച കുട്ടികളുടെ ചിത്രം.
ഒ എന്‍ വി, എം ജയചന്ദ്രന്‍, ചിത്ര, സൂരാജ് സന്തോഷ്
സംഗീത രംഗത്ത് കാംബോജി എന്ന ചിത്രത്തിലെ പാട്ടുകളൊരുക്കിയ എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. കെഎസ് ചിത്ര മികച്ച ഗായികയായും സൂരാജ് സന്തോഷ് ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടത് ഒഎന്‍വി കുറുപ്പാണ്.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച ക്യാമറ- എംജെ രാധാകൃഷ്ണന്‍, മികച്ച വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യാര്‍, മികച്ച മേക്കപ്പ് മാന്‍ - എന്‍ജി റോഷന്‍, നവാഗത സംവിധായകന്‍ - ഷാനവാസ് ബാവകുട്ടി (കിസ്മത്ത്) എന്നിവരും സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി
ശ്യാം പുഷ്‌കരന്‍, സലിം കുമാര്‍
തിരക്കഥാകൃത്തും കഥാകൃത്തും ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് കഥയെഴുതിയ സലിം കുമാറാണ് മികച്ച കഥാകാരന്‍.