മോഹന്‍ലാലിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിനിമാപ്രവർത്തകർ; ചലച്ചിത്ര അക്കാദമിയില്‍ പ്രതിഷേധ രാജി
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതിനേ തുടര്‍ന്ന് സംഘടനാ പ്രസിഡന്റായ മോഹന്‍ലാലും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണണച്ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നയുടനെ ഒരുവിഭാഗം ആളുകള്‍ ഇതിനെതിരെ രംഗത്ത് വന്നു.
പുരസ്‌കാര വിതരണച്ചടങ്ങിലേക്ക് മുഖ്യാതിഥി വേണ്ടെന്ന ആവശ്യവുമായി പ്രമുഖരും രംഗത്തുവന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം മറികടന്ന് സര്‍ക്കാര്‍ മോഹന്‍ലാലിനെ തന്നെ പുരസ്‌കാര വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കുകായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും ഇപ്പോള്‍ രാജിയുണ്ടായിരിക്കുകയാണ്.
അവഗണിച്ച് സര്‍ക്കാര്‍
മോഹന്‍ലാലിനെ പുരസ്‌ക്കാരച്ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതിനെയെല്ലാം അവഗണിച്ച് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമില്ലെന്ന് അറിയിച്ച മന്ത്രി എകെ ബാലന്‍ മോഹന്‍ലാലിനെ ക്ഷണിക്കുകയായിരുന്നു.
മോഹന്‍ലാല്‍ എത്തും
സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച മോഹന്‍ലാല്‍ ചടങ്ങിന് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. മോഹന്‍ലാല്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും വ്യക്തമാക്കിയിരുന്നു. മുഖ്യാതിഥി പങ്കെടുക്കുന്നതിനെതിരെ സര്‍ക്കാറില്‍ നിവേദനം സമര്‍പ്പിച്ചവര്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങള്‍
എന്നാല്‍ മോഹന്‍ലാലിനെ മുഖ്യാതിഥായി പങ്കെടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും ഇന്ന് രാജിയുണ്ടായിരിക്കുകയാണ്.
സിഎസ് വെങ്കിടേശ്വരന്‍
അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത എഴുത്തുകാരുനും സിനിമ നിരൂപകനുമായ സിഎസ് വെങ്കിടേശ്വരനാണ് രാജിവെച്ചത്. വെങ്കിടേശ്വരന്റെ രാജിയോടെ സിനിമാ പുരസ്‌കാര വിതരണച്ചടങ്ങ് വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
മുഖ്യാതിഥി
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ചലച്ചിത്ര താരത്തെ മുഖ്യാതിഥായി ക്ഷണിക്കരുതെന്ന് കാണിച്ചുകൊണ്ട് നൂറിലേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു.
നിവേദനം
തമിഴ് നടന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ലുസിസി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരായിരുന്നു നിവേദനത്തില്‍ ഒപ്പിട്ടത്.
ഏറ്റവും വലിയ ആദരവ്
ഈ നിവേദനത്തില്‍ ഇപ്പോള്‍ രാജിസമര്‍പ്പിച്ച സിഎസ് വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു. സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം എന്നായിരുന്നു നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നത്.
മാതൃക
അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരികപൂര്‍ണ്ണമായ ഒരു കലാന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്.
മുഖ്യമന്ത്രി
സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും നിവേദത്തില്‍ പറഞ്ഞിരുന്നു.
ഒരു താരം വരുമ്പോള്‍
മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
വേണ്ടവര്‍
ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറും.
നിലപാട്
ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു- ഇങ്ങനെയാണ് നിവേദനം അവസാനിക്കുന്നത്.
പ്രകാശ് രാജ്
ഈ നിവേദനത്തില്‍ പ്രകാശ് രാജും ഒപ്പിട്ടിരുന്നതിനാല്‍ മോഹന്‍ലാലിനെതിരെ പ്രകാശ് രാജും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് പ്രകാശ് രാജ് രംഗത്തെത്തി. ഞാന്‍ ഒപ്പിടുമ്പോള്‍ മോഹന്‍ലാലിന്റെ പേര് നിവേദനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ലെന്നും മോഹന്‍ലാലിനോട് അങ്ങേയറ്റത്തെ ബഹുമാനം മാത്രമേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.