സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി വാസന്തി തിരഞ്ഞെടുക്കപ്പെട്ടു. ഷിനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ എന്നിവരാണ് സംവിധായകർ. ജെല്ലിക്കെട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂട് തിരഞ്ഞെടുക്കപ്പെട്ടു.
വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്നീ ചിത്രങ്ങളാണ് സുരാജിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സുരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നത്. കനി കുസൃതിയാണ് മികച്ച നടി. ബിരിയാണി എന്ന ചിത്രമാണ് കനിയെ പുരസ്ക്കാരത്തിന് അർഹയാക്കിയിരിക്കുന്നത്. മറ്റ് പുരസ്ക്കാരങ്ങൾ ഇങ്ങനെ...
സ്വഭാവ നടനായി ഫഹദ്
മനോജ് കാനയുടെ ഖഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫഹദ് ഫാസിൽ ആണ് മികച്ച സഹനടൻ ആയി ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് ഫഹദിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്. മികച്ച സ്വഭാവ നടിയായി സ്വാസിക വിജയ് തിരഞ്ഞെടുക്കപ്പെട്ടു. വാസന്തിയാണ് ചിത്രം.
നിവിനും അന്നയും
മികച്ച തിരക്കഥയ്ക്കുളള പുരസ്ക്കാരവും വാസന്തി സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ്, ഹെലന് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അന്ന ബെന്‍, മൂത്തോനിലൂടെ കയ്യടി നേടിയ നിവിന്‍ പോളി, തൊട്ടപ്പിനിലെ അഭിനയത്തിന് പ്രിയംവദ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. കെട്ടിയോളാണെന്റെ മാലാഖയിലെ ഗാനത്തിന് നജീം അർഷാദിന് മികച്ച ഗായനുളള പുരസ്ക്കാരവും കോളാമ്പിയിലെ ഗാനത്തിന് മധുശ്രീ നാരായണൻ മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്ക്കാരവും നേടി.
റഹ്മാന് ബ്രദേഴ്സ് മികച്ച തിരക്കഥാകൃത്തുക്കള്‍
മികച്ച ഛായാഗ്രാഹകനായി പ്രതാപ് പി നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇടം, കെഞ്ചിറ എന്നിവയാണ് ചിത്രങ്ങള്‍. റഹ്മാന് ബ്രദേഴ്സ് ആണ് മികച്ച തിരക്കഥാകൃത്തുക്കള്‍. വാസന്തിയാണ് ചിത്രം. വസുദേവ്, കാതറിന് ബിജി എന്നിവരാണ് മികച്ച ബാലതാരങ്ങള്‍. സുജേഷ് ഹരിയാണ് മികച്ച ഗാനരചയിതാവ്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ പുലരിപ്പൂ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പുരസ്ക്കാരം.
സുഷിന് ശ്യാം മികച്ച സംഗീത സംവിധായകന്
കുമ്പളങ്ങി നൈറ്റ്സ് ആണ് ജനപ്രിയ ചിത്രത്തിനുളള പുരസ്ക്കാരം സ്വന്തമാക്കിയിരിക്കുന്നത്. സുഷിന് ശ്യാം ആണ് മികച്ച സംഗീത സംവിധായകന്. കുമ്പളങ്ങി നൈറ്റ്സിലെ ഗാനങ്ങളാണ് സുഷിന് പുരസ്ക്കാരം നേടിക്കൊടുത്തിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതത്തിന് അജ്മല്‍ ഹസഹബുളളയ്ക്കാണ് പുരസ്ക്കാരം.
മികച്ച നവാഗത സംവിധായകൻ
നാനി ആണ് മികച്ച കുട്ടികളുടെ ചിത്രം. രഞ്ജിത്ത് അമ്പാടി ആണ് മികച്ച മേക്കപ്പ് മാന്‍. ഹെലന് ആണ് ചിത്രം. ലൂസിഫറില്‍ വിവേക് ഒബ്രോയിക്ക് ശബ്ദം നല്കിയ വിനീത്, ആമിയില്‍ ശബ്ദം നല്കിയ ശ്രുതി രാമചന്ദ്രന് എന്നിവര്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി. രതീഷ് പൊതുവാള് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനായി.
മികച്ച കലാസംവിധായകന്‍
മികച്ച ശബ്ദമിശ്രണത്തിന് കണ്ണന് ഗണപതി പുരസ്ക്കാരം നേടി. ജല്ലിക്കട്ടാണ് ചിത്രം. ഇഷ്ഖിലൂടെ കിരണ്‍ ദാസ് മികച്ച ചിത്ര സംയോജകനായി. ജ്യോതിഷ് ശങ്കറാണ് മികച്ച കലാസംവിധായകന്‍. കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്നിവയാണ് ചിത്രങ്ങള്‍. മികച്ച സിങ്ക് സൗണ്ടിന് ഹരികുമാര്‍ മാധവന് നായര്‍ അര്‍ഹനായി.
കടുത്ത മത്സരം
മികച്ച ചിത്രത്തിന് വേണ്ടി കടുത്ത മത്സരമാണ് നടന്നത്. വാസന്തി കൂടാതെ കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ലൂസിഫര്‍, മാമാങ്കം, ഉയരെ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, അമ്പിളി, വികൃതി അടക്കമുളള ചിത്രങ്ങള്‍ ആണ് മികച്ച ചിത്രത്തിനുളള പുരസ്ക്കാരത്തിന് വേണ്ടി മത്സരിച്ചത്. മികച്ച നടനാകാനായി സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം മത്സരിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, സൗബിന് ഷാഹിര്‍, ഇന്ദ്രന്‍സ്, നിവിന്‍ പോളി എന്നിവരാണ്.
പാർവ്വതിയും മഞ്ജുവും
മാമാങ്കം, ഉണ്ട, പതിനെട്ടാംപടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുളള മത്സരത്തിനുണ്ടായിരുന്നത്. മരക്കാര്‍, ലൂസിഫര്‍ എന്നിവ ആയിരുന്നു മോഹന്‍ലാലിനെ പരിഗണിച്ച ചിത്രങ്ങള്‍. കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി എന്നീ ചിത്രങ്ങള്‍ സൗബിന് ഷാഹിറിനേയും മികച്ച നടനുളള പട്ടികയിലെത്തിച്ചു. പാര്‍വ്വതി തിരുവോത്ത്, മഞ്ജു വാര്യര്‍, രജിഷ വിജയന്, അന്ന ബെന്‍ എന്നിവര്‍ മികച്ച നടിയാകാനുളള പോരാട്ടത്തിലുണ്ടായിരുന്നു.
അന്താരാഷ്ട്ര പുരസ്ക്കാരവും
ഉയരെയില്‍ നടത്തിയ മികച്ച പ്രകടനം പാര്‍വ്വതി തിരുവോത്തിനേയും പ്രതി പൂവന് കോഴി മഞ്ജു വാര്യരേയും പുതുമുഖ താരമായ അന്ന ബെന്നിനെ കുമ്പളങ്ങി നൈറ്റ്സ്, ഹെലന് എന്നി ചീത്രങ്ങളും മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സാധ്യതാ പട്ടികയിൽ എത്തിച്ചു. മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് പിറകേയാണ് സംസ്ഥാന പുരസ്ക്കാരം.
മധു അമ്പാട്ട് അധ്യക്ഷനായ ജൂറി
പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. മന്ത്രി എകെ ബാലനാണ് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2019ല്‍ റിലീസ് ചെയ്ത 19 ചിത്രങ്ങളാണ് പുരസ്ക്കാരങ്ങള്‍ക്കായി മത്സരിച്ചത്. കൊവിഡ് കാരണം പല ചിത്രങ്ങളും തിയറ്ററില്‍ എത്തിയിരുന്നില്ല.
Recommended Video