ചലച്ചിത്ര പുരസ്‌ക്കാരം: ജയസൂര്യ നടൻ, അന്ന ബെൻ നടി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ മികച്ച ചിത്രം
ിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയെ തിരഞ്ഞെടുത്തു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌ക്കാരം. ഇത് രണ്ടാം തവണയാണ് ജയസൂര്യയ്ക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത്.
മികച്ച നടിയായി അന്ന ബെന്നിനെ തിരഞ്ഞെടുത്തു. കപ്പേളയിലെ പ്രകടനത്തിനാണ് അന്ന ബെന്നിന് പുരസ്‌ക്കാരം. അന്ന ബെന്നിന്റെ ആദ്യത്തെ സംസ്ഥാന പുരസ്‌ക്കാരമാണിത്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ് മികച്ച ചിത്രം. എന്നിവര്‍ എന്ന ചിത്രം ഒരുക്കിയ സിദ്ധാര്‍ത്ഥ് ശിവ ആണ് മികച്ച സംവിധായകന്‍.
മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍
മികച്ച രണ്ടാമത്തെ നടിയായി ശ്രീരേഖയെ തിരഞ്ഞെടുത്തു. വെയില്‍ ആണ് ചിത്രം. മികച്ച രണ്ടാമത്തെ നടനായി സുധീഷ് തിരഞ്ഞെടുക്കപ്പെട്ടു. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച തിരക്കഥാകൃത്തായി ജിയോ ബേബിയെ തിരഞ്ഞെടുത്തു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് ജിയോ ബേബിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച കുട്ടികളുടെ ചിത്രമായി ബൊണാമി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമൂല്യവും ഉളള മികച്ച ചിത്രത്തിനുളള പുരസ്‌ക്കാരത്തിന് സച്ചിയുടെ അയ്യപ്പനും കോശിയും തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനായി മുഹമ്മദ് മുസ്തഫയെ തിരഞ്ഞെടുത്തു. കപ്പേളയ്ക്കാണ് പുരസ്‌ക്കാരം. തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച പിന്നണി ഗായികയായി നിത്യ മാമനെ തിരഞ്ഞെടുത്തു. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിനാണ് പുരസ്‌ക്കാരം. മികച്ച ഗായകനായി ഷെഹബാസ് അമനെ തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകനുളള പുരസ്‌ക്കാരം എം ജയചന്ദ്രനാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്‌ക്കാരം.
ഭാരതപ്പുഴ എന്ന സിനിമയിലെ അഭിനയത്തിന് സിജി പ്രദീപിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. നാഞ്ചിയമ്മയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌ക്കാരം. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു. ഭാരതപ്പുഴ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം. കലാസംവിധാനത്തിനുളള പുരസ്‌ക്കാരം സന്തോഷ് ജോണിനാണ്.
മികച്ച ചിത്ര സംയോജകനുളള പുരസ്‌ക്കാരം മഹേഷ് നാരായണന് ലഭിച്ചു. മികച്ച കഥാകൃത്തിനുളള പുരസ്‌ക്കാരം സെന്ന ഹെഗ്‌ഡേയ്ക്കാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം. അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. സൂഫിയും സുജാതയുമാണ് ചിത്രം. സംഗീത സംവിധാനത്തിനൊപ്പം മികച്ച പശ്ചാത്തല സംഗീതത്തിനുളള പുരസ്‌ക്കാരവും എം ജയചന്ദ്രനെ തേടിയെത്തി.
മികച്ച ബാലതാരങ്ങളായി നിരഞ്ജന്‍ എസ്, അരവ്യ ശര്‍മ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം കാസിമിന്റെ കടല്‍, പ്യാലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി ഷോബി തിലകന്‍, റിയ സൈറ എന്നിവരെ തിരഞ്ഞെടുത്തു. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുളള പുരസ്‌ക്കാരത്തിന് റഷീദ് അഹമ്മദ് അര്‍ഹനായി.
Recommended Video
മികച്ച വിഷ്യല്‍ എഫക്ട്‌സിനുളള പുരസ്‌ക്കാരം ലൗ എന്ന ചിത്രം സ്വന്തമാക്കി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ ആണ് മികച്ച ചലച്ചിത്ര ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍ സാമുവലാണ് എഴുത്തുകാരന്‍. പികെ സുരേന്ദ്രന്റെ ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍ ആണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബറില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം വ്യക്തമാക്കി.