അഴിമതിവീരന്‍മാരെ കെണിയൊരുക്കി പിടികൂടി; സര്‍വകാല റെക്കോര്‍ഡിട്ട് കേരള വിജിലന്‍സ്
തിരുവനന്തപുരം: ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതിക്കാരെ കെണിയൊരുക്കി പിടിയിലാക്കിയതിന്റെ റെക്കോഡുമായി സംസ്ഥാന വിജിലന്‍സ്. ഈ വര്‍ഷം നവംബര്‍ 14 വരെ 42 ട്രാപ്പ് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. 2015 മുതലുള്ള കണക്കുകളില്‍ ഇത് സര്‍വകാല റെക്കോഡാണ്. ഈ വര്‍ഷം തീരാന്‍ ഇനിയും ഒരു മാസം ബാക്കി നില്‍ക്കെ ഇത് വര്‍ധിക്കാനാണ് സാധ്യത.
രഹസ്യാന്വേഷണവും വിവരശേഖരണവും ശക്തിപ്പെടുത്തിയതിലൂടെയാണ് ഇത്രയും ട്രാപ്പ് കേസുകളുണ്ടായത് എന്നാണ് വിലയിരുത്തല്‍. മനോജ് എബ്രഹാം ഐ പി എസ് വിജിലന്‍സ് ഡയറക്ടറായി ഈ വര്‍ഷം ചുമതലയേറ്റതോടെ ആണ് സംസ്ഥാനത്തെ അഴിമതി വിരുദ്ധ രംഗത്ത് വലിയ മാറ്റമുണ്ടായിരിക്കുന്നത്. 'അഴിമതി രഹിത കേരളം' കെട്ടിപ്പടുക്കുന്നതിനുള്ള വിജിലന്‍സ് ദൗത്യം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും അടിത്തട്ടില്‍ നിന്ന് അഴിമതി തടയുന്നതിനായി മനോജ് എബ്രഹാം ക്രിയാത്മകമായ നടപടികള്‍ ആരംഭിച്ചു.
ഇതാണ് ട്രാപ്പ് കേസുകളിലെ വര്‍ധനവിന് കാരണം. ഇതോടൊപ്പം വിജിലന്‍സ് കേസുകളുടെ വേഗത്തിലുള്ള അന്വേഷണം, മിന്നില്‍ പരിശോധനകള്‍, ശിക്ഷാ നിരക്ക് ഉറപ്പാക്കല്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഡാറ്റാബേസ് തയ്യാറാക്കല്‍ എന്നിവയും ലക്ഷ്യം കണ്ടു. വിജിലന്‍സ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പൊതുജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണവും ഇകതിന് സഹായകമായി.
2015 ലും 2016 ലും 20 ട്രാപ്പ് കേസുകളായിരുന്നു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ല്‍ 21 ഉം 2018 ല്‍ 16 ഉം കേസ് രജിസ്റ്റര്‍ ചെയതു. 2019 ല്‍ ഇത് 17 ആയിരുന്നു. 2020 ല്‍ 24 ഉം 2021 ല്‍ 30 ഉം ആയിരുന്നു വിജിലന്‍സ് ട്രാപ് കേസുകളുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ പിടിച്ച ട്രാപ്പ് കേസുകളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 1000 രൂപ ആവശ്യപ്പെട്ടത് മുതല്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിനായി 75000 രൂപ ആവശ്യപ്പെട്ടത് വരെ ഉണ്ട്.
ഒരു കേസില്‍ ഷര്‍ട്ടും ലൈംഗികാഭിലാഷവും ആവശ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുതിയ കെട്ടിട നമ്പറുകള്‍, എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്, ഇലക്ട്രിക് പോസ്റ്റുകള്‍ മാറല്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫീസ്, ബില്‍ ക്ലിയറന്‍സ്, കമ്മീഷന്‍ തുക, ഭൂമി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കേസുകളാണ് പിടിക്കപ്പെട്ടിട്ടള്ളത്.
സര്‍ജന്‍മാര്‍, നേത്ര ശസ്ത്രക്രിയാ വിദഗ്ധര്‍, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍, വില്ലേജ് അസിസ്റ്റന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, റവന്യൂ ഇന്‍സ്‌പെക്ടര്‍, സീനിയര്‍ ക്ലാര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, സബ് രജിസ്ട്രാര്‍, സര്‍വേയര്‍മാര്‍, സപ്ലൈ കോ മാനേജര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവരാണ് കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.
റവന്യൂ വകുപ്പില്‍ നിന്ന് 14, തദ്ദേശസ്വയം ഭരണ വകുപ്പില്‍ 13, ആരോഗ്യ വകുപ്പില്‍-3, രജിസ്‌ട്രേഷന്‍-2, എം.ജി സര്‍വകലാശാല, ജല അതോറിറ്റി, വിദ്യാഭ്യാസം, പൊലീസ്, സപ്ലൈക്കോ, കെ.എസ്.ഇ.ബി, മൈനിംഗ്, ലീഗല്‍ മെട്രോളജി എന്നിവയില്‍ ഒരോന്ന് എന്നിങ്ങനെയാണ് കേസുകളുടെ വകുപ്പ് തിരിച്ചുള്ള കണക്ക്. ട്രാപ് കേസുകള്‍ വര്‍ധിച്ചത് താഴേത്തട്ടിലെ അഴിമതി ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തല്‍.
സേവനങ്ങള്‍ക്കായി പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഇടനിലക്കാരും ഏജന്റുമാരും പണപ്പിരിവ്, പൊതുപണം തട്ടിയെടുക്കുന്ന വന്‍കിടക്കാര്‍ എന്നിവരെയാണ് ഇനി വിജിലന്‍സ് ലക്ഷ്യമിടുന്നത്. വിജിലന്‍സ് ടോള്‍ ഫ്രീ നമ്പരായ 1064-ലോ 8592900900 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് മുഖേന പരാതികള്‍ അറിയിക്കണം എന്ന് വിജിലന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.