സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കും, ശബരിമലയിലും ദർശനം, പാലിക്കേണ്ടത് കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: ജൂണ്‍ 8 മുതല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെയാണ് ആരാധനാലയങ്ങള്‍ തുറക്കുക. ആരാധനാലയങ്ങളില്‍ ആറടി സാമൂഹിക അകലം എന്നത് പാലിക്കണം. ഒരു സമയത്ത് നൂറ് പേര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം. കൂട്ടം ചേരല്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തരത്തിലായിരിക്കണം ദര്‍ശനത്തിനുളള ക്രമീകരണം.
10 വയസ്സില്‍ താഴെ പ്രായമുളള കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായം ഉളളവരും ആരാധനാലയങ്ങളില്‍ പോകരുത്. ക്യൂ നില്‍ക്കുന്നതിനുളള സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണ്. വരുന്നവര്‍ മാസ്ക് ധരിക്കുകയും കൈ വൃത്തിയാക്കുകയും വേണം. ആരാധനാലയങ്ങളില്‍ വരുന്നവരുടെ പേരും ഫോണ്‍നമ്പറും സൂക്ഷിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അമ്പലങ്ങളില്‍ പ്രസാദവും തീര്‍ത്ഥവും നല്കാന് പാടില്ല. ചോറൂണും അന്നദാനവും നടത്തരുത്. വിഗ്രഹത്തിലോ മതഗ്രന്ഥങ്ങളിലോ തൊടരുത്. മാസ്ക് ഇല്ലാത്തവരേയും രോഗലക്ഷണം ഉളളവരേയും കടത്തി വിടരുത്. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുളള സംവിധാനം ഒരുക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയുളള പായ സ്വന്തമായി കൊണ്ടുവരണം. ആരാധനാലയം കൃത്യമായി അണുമുക്തമാക്കിയിരിക്കണം. പുറത്തേക്ക് ആളുകള്‍ക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടായിരിക്കണം. കരസ്പര്‍ശം ഇല്ലാതെ വേണം മാമോദീസ നടത്താന്‍. ശബരിമലയിലും ദര്‍ശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം അനുവദിക്കുക.
ഒരു സമയം 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. നിലയ്ക്കലും പമ്പയിലും സന്നിദാനത്തും തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിക്കും. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തും. നേരിട്ട് ഭക്തര്‍ക്ക് പ്രസാദം നല്‍കരുത്. അഭിഷേകത്തിനുളള നെയ് നല്കാന് പ്രത്യേക സ്ഥലം ഉണ്ടായിരിക്കും. ശബരിമലയിലേക്ക് ഇതരസംസ്ഥാനത്ത് നിന്നുളളവര്‍ ദര്‍ശനത്തിന് വരേണ്ട എന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്!