ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ തിരിച്ച് വരാൻ പ്രവാസികൾക്ക് ഡിജിറ്റൽ പാസ്സ്, പ്രതിരോധത്തിന് കേരളം
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതേ ഉളളൂ. ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരണം എന്ന സാഹചര്യമാണ് രാജ്യത്തുളളത്.
ലോക്ക് ഡൗണ്‍ പിന്‍വിലിക്കുമ്പോള്‍ കേരളത്തിന് മുന്നിലുളള വെല്ലുവിളി കൊവിഡ് മൂന്നാം വരവ് ചെറുക്കുക എന്നതാണ്. ലോക്ക് ഡൗണിന് ശേഷം നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരികെയെത്തും എന്നാണ് കണക്കൂകൂട്ടപ്പെടുന്നത്. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന ഭൂരിപക്ഷവും വിദേശത്ത് നിന്ന് വന്നവരാണ് എന്നിരിക്കെ പ്രവാസികളുടെ ഒഴുക്ക് ആശങ്കയുയര്‍ത്തുന്നതാണ്.
വിദേശത്ത് നിന്നും വീണ്ടും കൊവിഡ് എത്തുന്നത് തടയാന്‍ ശക്തമായ ഡിജിറ്റല്‍ പ്രതിരോധമൊരുക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. ഐടി വകുപ്പാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് നീക്കം. ഈ ഡിജിറ്റല്‍ പാസ്സ് കൈവശമുളളവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുളളൂ.
നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ പാസുകള്‍ അനുവദിക്കുക. ഇങ്ങനെ എത്തുന്നവരെ മറ്റുളളവരുമായി ഇടപഴകാന്‍ അനുവദിക്കില്ല. ഇവരെ നേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുക. കൊവിഡ് രോഗ വിവരങ്ങള്‍ അറിയിക്കാനുളള മൊബൈല്‍ ആപ്പും ഐടി വകുപ്പ് തയ്യാറാക്കുന്നുണ്ട്.
ഈ ആപ് വഴി കൊവിഡുമായി ബന്ധപ്പട്ട പൊതുവായ വിവരങ്ങള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലി മെഡിന്‍ അടക്കമുളള വൈദ്യസഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. ഇവ കൂടാതെ രോഗ സാധ്യതയുളളവരുടെ മാപ്പിങ്ങും തയ്യാറാക്കും. റേഷന്‍ കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഐടി മിഷന് വേണ്ടി സ്പ്രിംക്ലര്‍ എന്ന കമ്പനിയാണ് ഈ ഡിജിറ്റല്‍ പ്രതിരോധത്തിന് വേണ്ട സംവിധാനങ്ങളൊരുക്കുന്നത്.
Recommended Video
സ്പ്രിംക്ലര്‍ എന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൊവിഡിന്റെ മറവില്‍ വ്യക്തി വിവരങ്ങള്‍ മറിച്ച് വില്‍ക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാര്‍ഡ് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശ കമ്പനിയിലേക്കാണ് പോകുന്നത് എന്നും ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്നതിന് എന്തുറപ്പാണുളളത് എന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
തിരികെ ജോലിയിൽ കയറണം, കേന്ദ്ര ഉത്തരവ്, ഉപദ്രവിക്കാനെന്ന് കണ്ണൻ ഗോപിനാഥൻ!