കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം, കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേനയും പോലീസും
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ എഴ് മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം മെയ് 23ന് ഫലം അറിയാം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരംഗത്തുള്ളത്.
തിങ്കളാഴ്ച സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. കേന്ദ്ര സേനയും പോലീസും കർശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. 58, 138 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 2 കോടി 61 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള 219 ബൂത്തുകളും സംസ്ഥാനത്തുണ്ട്.
അത്യന്തം വാശിയേറിയ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. പ്രതീക്ഷകളിലും അവകാശവാദങ്ങളിലും മുന്നണികളൊന്നും പിന്നിലല്ല. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഇക്കുറി ത്രികോണ മത്സരകമാണ് നടക്കുന്നതെന്നതാണ് മറ്റൊരു പ്രത്യകത. ശബരിമലവിഷയം പ്രചാരണായുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പ്രചാരണവേളയിൽ ഏറ്റവും ചർച്ചയായത് ശബരിമല തന്നെയാണ്.
ആവേശം ഒട്ടും ചോരാതെ പ്രചാരണത്തിന് പരിസമാപ്തി: തലപ്പുഴയില് ഇരുമുന്നണികളും ഏറ്റുമുട്ടി
അതേ സമയം ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടയിൽ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കൊല്ലത്ത് നിരവധി വാഹനങ്ങൾ തകർത്തു. പാലക്കാടും, തിരുവനന്തപുരത്തും കോൺഗ്രസ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും നിരവധി പേർക്ക് വെട്ടേക്കുകയും ചെയ്തു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയും രമ്യയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ