നോട്ട് നിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; കേരളം മുന്നില്‍
നോട്ടു പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ അഞ്ചു ദിനങ്ങളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം 9000 കോടിയിലധികം.
കൊച്ചി: സഹകരണ ബാങ്കുകള്‍ക്കു വേണ്ടിയുള്ള സമരങ്ങളും മുറവികളും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത് കേരളത്തില്‍ നിന്നായിരുന്നു. നിരോധിത കറന്‍സികള്‍ സ്വീകരിക്കുന്നതിനും മാറി നല്‍കുന്നതിനുമുള്ള അധികാരം പനസ്ഥാപിക്കണെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. നോട്ടു പിന്‍വലിച്ചതിന്റെ ആദ്യ ദിനങ്ങളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000ത്തില്‍ അധികം കോടിയുടെ നിരോധിത നോട്ടുകളാണ്. നവംബര്‍ 10 മുതല്‍ 15 വരെ ദിവസങ്ങളിലാണ് നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചത്.
നിക്ഷേപത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 1810 കോടിയുടെ നിക്ഷേപമാണ് ആദ്യ അഞ്ചു ദിനങ്ങളില്‍ കേരളത്തിലെ ബാങ്കുകളില്‍ ഉണ്ടായത്. പഞ്ചാബും മഹാരാഷ്ട്രയും കേരളത്തിന്റെ തൊട്ടു പിന്നാലെ തന്നയുണ്ട്. പഞ്ചാബിലെ നിക്ഷേപം 1268 കോടി രൂപയും മഹാരാഷ്ട്രയിലെത് 1128 കോടി രൂപയുമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന ജില്ലാ സഹകണ ബാങ്കുകളിലേക്ക് നിരോധിത നോട്ടുകളുടെ നിക്ഷേപം വര്‍ദ്ധിക്കുന്നതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും മാറ്റി നല്‍കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയത്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ 10 മുല്‍ 14 വരെ ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത് 10000 കോടി രൂപയാണ്. ആദ്യ നാലു ദിനങ്ങളില്‍ 9112.76 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തി. കൂടാതെ 24.93 കോടി രൂപയുടെ നിരോധിത കറന്‍സികളും മാറി നല്‍കി.
ദൈവാനുഗ്രഹം പോലെയായിരുന്നു സഹകരണ ബാങ്കുകള്‍ക്ക് അനുവദിച്ചു കിട്ടിയ ഈ അഞ്ചു ദിവസങ്ങള്‍. ഈ ദിവസങ്ങള്‍ക്കൊണ്ട് തങ്ങളുടെ കൈവശമിരുന്ന പണത്തെ നിയമവിധേയമാക്കാന്‍ ബാങ്കുകള്‍ക്കു സാധിച്ചെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കൃഷിക്കാരന്റേയും പാവപ്പെട്ടവന്റേയും ബാങ്കെന്നാണ് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള സഹകരണ ബാങ്കുകള്‍ അറിയപ്പെടുന്നത്. കൃഷിക്കാരും സാധാരണക്കാരുമാണ് അവിടെ നിക്ഷേപം നടത്തുന്നത്. ലോണെടുത്ത പണം തിരിച്ചടക്കാനില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലെ ബാങ്കുകളില്‍ ഈ അഞ്ചു ദിവസം കൊണ്ട് നിക്ഷേപിക്കപ്പെട്ടത് 1128 കോടി രൂപ.
കിട്ടാക്കടത്തിലും നഷ്ടത്തിലും മാത്രമായിരുന്നു സഹകരണങ്ങള്‍ ബാങ്കുകള്‍ അധികവും പ്രവര്‍ത്തിച്ചിരുന്നത്. സാധരണക്കാരും കര്‍ഷകരും മാത്രം ഇടപാടുകള്‍ നടത്തിയരുന്ന ബാങ്കില്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ലോണുകളായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് അഞ്ചു ദിവസം കൊണ്ട് ഭീകരമായ ഒരു നിക്ഷേപം സമാഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കായി.
കര്‍ഷകരുടെ ബാങ്കില്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് രാഷ്ട്രീയ നേതാക്കളാണ്. കര്‍ഷകരുടെ പേരില്‍ വന്‍ ബിനാമി ഇടപാടുകളാണ് സഹകരണ ബാങ്കുകളില്‍ നടക്കുന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നു.
കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനല്ല കള്ളനോട്ട് തടയാനാണ് നിരോധിത കറന്‍സികള്‍ സ്വീകരിക്കുന്നതില്‍ നിന്നും മാറ്റി നല്‍കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ വിലക്കിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. സഹകരണ ബാങ്കുകളില്‍ കള്ളനോട്ട് തിരിച്ചറിയുന്നതിനുള്ള മതിയായ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ക്കൊപ്പം കള്ളനോട്ടും നിക്ഷേപമായി എത്താനുള്ള സാധ്യതയുണ്ട്.