മന്ത്രിമാർ വാഴാത്ത ഗതാഗതവകുപ്പും മന്ത്രിക്കസേരയും... നാണംകെട്ടവരും രാജിവെച്ചവരും ഇതാ ഇത്രയും പേര്‍!!
വെല്ലുവിളികളും വാഗ്വാദങ്ങളും അവസാനിച്ചു. സകല ന്യായീകരണങ്ങളും തീർന്നു. നിവൃത്തികെട്ട് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. പിണറായി വിജയന് ആ രാജിക്കത്ത് വാങ്ങേണ്ടിയും വന്നു. വെറുമൊരു മന്ത്രിയുടെ രാജിയല്ല തോമസ് ചാണ്ടിയുടേത്. പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും തെറിക്കുന്ന മൂന്നാമത്തെ വിക്കറ്റാണ്.
അതിൽത്തന്നെ രണ്ടെണ്ണം ഗതാഗതമന്ത്രിയുടേതാണ് എന്നതാണ് രസകരമായ കാര്യം. പ്രശ്നം മന്ത്രിയുടേതോ വകുപ്പിന്റെയോ. മറ്റൊരു വകുപ്പിലും ഉണ്ടാകാത്ത തരത്തിലാണ് നാളിതുവരെ ഗതാഗത വകുപ്പിൽ ഉണ്ടായിട്ടുള്ള രാജികൾ. ശരിക്കും ഗതാഗത വകുപ്പിന് മാത്രമായി വല്ല പ്രശ്നവും ഉണ്ടോ. കാണാം, ഗതാഗത മന്ത്രിയുടെ കസേരയിൽ നിന്നും നാള് തികയ്ക്കാതെ ഇറങ്ങിപ്പോയവരെ..
തോമസ് ചാണ്ടി
പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്ന മൂന്നാമത്തെ ആൾ. നിലവിൽ എൻ സി പിയുടെ രണ്ട് എം എൽ എമാരിൽ ഒരാൾ. എൻ സി പിയുടെ രണ്ടാമത്തെ മന്ത്രി. കയ്യേറ്റക്കാരനെന്ന കുപ്രസിദ്ധിയിലും മന്ത്രിക്കേസര പിടിച്ചുനിർത്താൻ പരമാവധി ശ്രമിച്ചുനോക്കിയ ശേഷമാണ് നിവൃത്തികെട്ട് തോമസ് ചാണ്ടി പടിയിറങ്ങുന്നത്. അതും രാഷ്ട്രീയ കേരളം ഇത് വരെ കാണാത്ത പല കാഴ്ചകളും കാണിച്ചുകൊണ്ട്.
എ കെ ശശീന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയൻ ആശീർവദിച്ച് ഉദ്ഘാടനം ചെയ്ത മംഗളം ടി വി ചാനലിന്റെ ഒന്നാമത്തെ സ്റ്റോറി തന്നെ കൂട്ടത്തിലൊരു മന്ത്രിയെ വീഴ്ത്തി. പിണറായി മന്ത്രിസഭയിലെ എൻ സി പി പ്രതിനിധി എ കെ ശശീന്ദ്രനെ. 70 കാരനായ മന്ത്രി ഒരു യുവതിയോട് ശൃംഗരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വിട്ടാണ് മംഗളം തുടങ്ങിയത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെച്ചു.
മാത്യു ടി തോമസും ജോസ് തെറ്റയിലും
മാന്യനായ ഗതാഗത മന്ത്രിയായിരുന്നു മാത്യു ടി തോമസ്. സ്വന്തം പാർട്ടിക്കകത്തെ പ്രശ്നങ്ങളെ തുടർന്നാണ് മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവെച്ചത്. പിന്നീട് വന്ന ജോസ് തെറ്റയിലിനും കിട്ടി നല്ല മുട്ടൻ പണി. അതും ലൈംഗികവിവാദം. മന്ത്രിസ്ഥാനം ഓൾറെഡി പോയത് കൊണ്ട് ഇതിന്റെ പേരിൽ രാജിവെക്കേണ്ടിവന്നില്ല എന്ന് മാത്രം.
ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും
കേരളത്തിലെ പ്രഗത്ഭരായ ഗതാഗത മന്ത്രിമാരിലാണ് ഗണേഷ് കുമാറിന്റെ സ്ഥാനം, എന്നാൽ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ അച്ഛൻ ബാലകൃഷ്ണ പിള്ളക്ക് മോഹം ഉദിച്ചതോടെ ഗണേഷ് കുമാറിന്‍റെ വിക്കറ്റ് തെറിച്ചു. മകനെ പുറത്താക്കി മന്ത്രിയായ ബാലകൃഷ്ണപിള്ളയ്ക്കാകട്ടെ കോടതി വിധി പ്രതികൂലമായതോടെ കസേര വിടേണ്ടി വന്നു.
പിആർ കുറുപ്പും നാടാരും
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പി ആർ കുറുപ്പ് രാജിവെച്ച ഒഴിവിലാണ് നീലലോഹിത ദാസൻ നാടാർ ഗതാഗതവകുപ്പ് മന്ത്രിയായത്. ഇ കെ നായനായിരുന്നു മുഖ്യമന്ത്രി. എന്നാൽ വനിതാ സെക്രട്ടറിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വിവാദത്തെ തുടർന്ന് നീലലോഹിത ദാസൻ നാടാർക്ക് മന്ത്രിപ്പണി പോയി. ചീത്തപ്പേര് മിച്ചം.
(ചിത്രം) കടപ്പാട്: വിക്കിപീഡിയ