ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേ? സികെ ജാനു.. വാങ്ങാം പക്ഷേ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണം!!
സാമൂഹ്യപ്രവർത്തകയും രാഷ്ട്രീയ നേതാവും ആദിവാസി നേതാവുമായ ഒരാൾ ഇത്തരം ഒരു കാറ് വാങ്ങിയാൽ എന്താണ് ഇത്ര പ്രത്യേകത.
കോടികൾ വില വരുന്ന ജാഗ്വാറോ ബെൻസോ ലംബോർഗിനിയോ ഒന്നുമല്ല, നാട്ടിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഒരു ടൊയോട്ട എത്തിയോസ് കാർ. സാമൂഹ്യപ്രവർത്തകയും രാഷ്ട്രീയ നേതാവും ആദിവാസി നേതാവുമായ ഒരാൾ ഇത്തരം ഒരു കാറ് വാങ്ങിയാൽ എന്താണ് ഇത്ര പ്രത്യേകത. അതെന്താ ആദിവാസികള്‍ക്ക് കാറു വാങ്ങാന്‍ പറ്റില്ലേ? - സി കെ ജാനു ചോദിക്കുന്നത് പ്രസക്തമായ ചോദ്യമാണ്.
സി കെ ജാനുവുമായി നടന്ന ഒരു അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചതോടെയാണ് വലിയ കോലാഹലങ്ങൾ ഉണ്ടായിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന എൻ ഡി എയുടെ സ്ഥാനാർഥിയായി ജാനു നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബി ജെ പി സഹായിച്ചാണോ ജാനു കാറ് വാങ്ങിയത്. ആദിവാസികളെ പറ്റിച്ചാണോ.. സി ആളുകൾക്ക് ചോദിക്കാനുള്ളതും കെ ജാനുവിന് പറയാനുള്ളതും ഇതൊക്കെയാണ്.
വിവാദം തുടങ്ങിയത് ഇങ്ങനെ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സി കെ ജാനുവുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കാറിന്റെ വാർത്ത വിവാദമായത്. കാറോടിക്കുന്ന ജാനുവിന്റെ ചിത്രം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നിരുന്നു. ഇതോടെയാണ് ഒരു ആദിവാസി നേതാവ് കാറോടിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത്. സംഗതി രാഷ്ട്രീയമാണെന്നും അല്ലെന്നും പറയപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച ആളാണല്ലോ സി കെ ജാനു.
ആദിവാസികൾ കാറ് വാങ്ങാന്‍ പറ്റില്ലേ?
ലളിതമായ ഈ ചോദ്യമാണ് സി കെ ജാനുവിന് ചോദിക്കാനുള്ളത് - ആദിവാസികള്‍ക്ക് കാറു വാങ്ങാന്‍ പറ്റില്ലേ? അതിൽ എന്താണ് പ്രശ്നം. സി കെ ജാനു കാറ് വാങ്ങിയതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന് തോന്നുന്നവർ അത് അങ്ങനെ തന്നെ ചോദിക്കൂ. അല്ലാതെ ആദിവാസി വനിത കാറ് വാങ്ങുന്നതിലും അത് ഓടിക്കുന്നതിലും കളിയാക്കുന്നത് എന്തിനാണ്.
കാറ് വാങ്ങിയത് ഇങ്ങനെ
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ തന്നെ സി കെ ജാനു പറയുന്നുണ്ട്, എങ്ങനെയാണ് കാറ് വാങ്ങിയത് എന്ന്. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വര്‍ഷത്തെ അടവിന് മേടിച്ച വണ്ടിയാണ് - ഇതാണ് സി കെ ജാനുവിന്റെ വാക്കുകൾ. മാസം പന്ത്രണ്ടായിരം രൂപ കാറിന്റെ ലോണടവുണ്ട്.
കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയോ
ഞാന്‍ കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല എന്നാണ് സി കെ ജാനു പറയുന്നത്. കുറിച്യ, മുള്ളു കുറുമ, മലയര്‍ തുടങ്ങിയ സമുദായങ്ങളില്‍ പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഒക്കെ കാറുകളുണ്ട്. വ്യക്തിപരമായ കാര്യത്തിനല്ല താൻ സംഘടനാ പ്രവര്‍ത്തനത്തിന് വന്നതെന്ന് ജാനു പറയുന്നു. വ്യക്തിപരമായിട്ടു ജീവിക്കാന്‍ തനിക്ക് എല്ലാവരേക്കാളും നന്നായിട്ട് അറിയാമെന്നും ജാനു പറയുന്നു.
ചെറിയൊരു ചോദ്യമുണ്ട്
വര്‍ഷം ആറും ഏഴും ലക്ഷം രൂപയ്ക്ക് കുരുമുളക് വില്‍ക്കുന്ന ആളാണ് സി കെ ജാനു എന്നാണ് കാർ വിവാദത്തിന് പിന്നാലെ പ്രചരിക്കുന്ന കാര്യം. കുരുമുളക് കൃഷിയിലൂടെ ലക്ഷങ്ങൾ കിട്ടിയ കാര്യം സി കെ ജാനു തന്നെ പറയുന്നുമുണ്ട്. എന്നാൽ 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ നൽകിയ സ്വത്ത് വിവരങ്ങളുടെ കണക്കിൽ സി കെ ജാനു ഇക്കാര്യം പറഞ്ഞിട്ടുണ്ടോ. ഇതിന് മറുപടി കിട്ടേണ്ടതുണ്ട്.
ഗീതാനന്ദൻ ആരോപിച്ച കാര്യങ്ങൾ
വര്‍ഷങ്ങളായി ആദിവാസി ഗോത്രമഹാസഭയില്‍ സികെ ജാനുവിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സംഘടനയുടെ കോ ഓര്‍ഡിനേറ്ററാണ് എം ഗീതാനന്ദന്‍. ഈ ഗീതാനന്ദൻ സാമ്പത്തിക ക്രമേക്കേട് ഉന്നയിച്ച് ജാനുവിനെതിരെ രംഗത്തെത്തിയിരുന്നു. ജാനുവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഗീതാനന്ദന്‍റെ ആവശ്യം.
ഇതൊക്കെയാണ് ആരോപണങ്ങൾ
ജാനുവിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണം. പുറത്തുനിന്നുള്ള സാമ്പത്തിക ശക്തി ജാനുവിനെ നിയന്ത്രിക്കുകയാണ്. മുത്തങ്ങ കലാപത്തിത്തിന്റെ അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ജാനുവും ഗീതാനന്ദനും തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ആദിവാസികളുടെ ഗോത്രമഹാസഭയില്‍ ഗീതാനന്ദന് എന്തു കാര്യമെന്ന് നേരത്തെ സി.കെ.ജാനു ചോദിക്കുകും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗീതാനന്ദന്‍ ജാനുവിനെ ആരോപണവുമായി രംഗത്തെത്തിയത്.
പൊടിച്ചത് ലക്ഷങ്ങൾ
മുത്തങ്ങ അനുസ്മരണ സമ്മേളനത്തിനായി മാത്രം പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ജാനു ചെലവഴിച്ചതെന്നാണ് ഗീതാനന്ദന്‍ പറഞ്ഞത്. ആദിവാസികളെ ഭിന്നിപ്പിക്കാനായി പണം കൈപ്പറ്റുന്ന ജാനു കള്ളപ്പണം വെളുപ്പിക്കാനായി കൂട്ടുനില്‍ക്കുകയാണ്. ജാനു സംഘപരിവാര്‍ ശക്തികളുടെ കളിപ്പാട്ടമായി മാറിയെന്നും ഗീതാനന്ദന്‍ ആരോപിച്ചു. ഗീതാനന്ദനെതിരെ സി കെ ജാനു കേസ് കൊടുക്കുകയും ചെയ്കിരുന്നു.