പ്രചരണം സമാപിച്ചു: കേരളം തിങ്കളാഴ്ച പോളിങ് ബൂത്തിലേയ്ക്ക്
തിരുവനന്തപുരം:പരസ്യപ്രചരണവും കൊട്ടിക്കലാശവും കഴിഞ്ഞു. കേരളം ഇനി പോളിങ് ബൂത്തിലേയ്ക്ക്. രണ്ടര മാസത്തെ പ്രചരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 40 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. മുപ്പതിലധികം മണ്ഡലങ്ങളില്‍ ജനങ്ങള്‍ ഉറ്റു നോക്കുന്ന ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണുളളത്. സുരക്ഷയ്ക്കായി പോലീസ് സേനാംഗങ്ങളടക്കം ഒന്നരലക്ഷം പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡി ജി പി സെന്‍കുമാര്‍ അറിയിച്ചു. ക്രമസമാധാന ലംഘനം നടത്തുന്നവരെ പിടികൂടാന്‍ വീഡിയോ ക്യാമറകള്‍ ഉപയോഗിക്കും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഒടുവിലാണ് കൊട്ടിക്കലാശം എത്തുന്നത്. എന്നുവച്ചാല്‍ മൈക്കുവച്ച് അലറിവിളിച്ചുള്ള വോട്ടു പിടുത്തം നിര്‍ത്തുന്നുവെന്നര്‍ഥം. ഇനിയുളള മണിക്കൂറുകള്‍ നിശബ്ദ വോട്ടുവിടിത്തമായിരിക്കും.സ്വതന്ത്രന്മാര്‍ തുടങ്ങി പ്രാദേശികവും ദേശീയവുമായ എല്ലാ പാര്‍ട്ടികളും കൊട്ടിക്കലാശം ആഘോഷമാക്കിയിരുന്നു.
പരസ്യപ്രചാരണത്തിന്റെ സമാപനം റോഡ്‌ഷോ, പ്രകടനം എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ആഘോഷം. ഏതായാലും അത്യാവശ്യ കാര്യം നേടി വീട്ടില്‍ തിരിച്ചെത്തി സീരിയല്‍ കണ്ടുകളയാം എന്നു കരുതിയിറങ്ങിവരടക്കം വഴിമധ്യേ കുടുങ്ങിയ ദിവസം കൂടിയായിരുന്നു ശനിയാഴ്ച വൈകുന്നേരം. മിക്കവരും മണിക്കൂറുകള്‍ വാഹനത്തില്‍ വഴിയില്‍ കാത്തു കിടന്നു. ചില മുന്നണികള്‍ മണ്ഡലം ചുറ്റിയുള്ള വാഹനപര്യടനത്തിന് തീരുമാനിച്ചപ്പോള്‍, മറ്റു ചിലര്‍ കാല്‍ നടന്നുളള പ്രചാരണവും നാടകം, മിമിക്രി മറ്റ് കലാരൂപങ്ങള്‍ എന്നിവയും കൊണ്ട് അരങ്ങു തകര്‍ത്തു.
മിക്കയിടങ്ങളിലും കേന്ദ്രസേനയടക്കം മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ വന്‍നിരയുമുണ്ടായിരുന്നു. പ്രധാനപ്പെട്ട കവലകള്‍ കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തില്‍ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും അണിചേര്‍ന്നു.എതിര്‍ചേരിയില്‍ പെട്ടവര്‍ തമ്മില്‍ പൊരിഞ്ഞ അടിനടന്ന സ്ഥലങ്ങളും ഏറെയാണ്. ചിലര്‍ ആശുപത്രിക്കിടക്കയില്‍ വരെ എത്തി. കൊട്ടിക്കലാശം ചിലയിടങ്ങളില്‍ തല്ലിക്കലാശമാവുകയായിരുന്നു.