കാലവർഷം ശക്തമായി തുടരുന്നു; വടക്കൻ കേരളത്തിൽ ജാഗ്രത, കൊങ്കൺ വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തന്നെ തുടരുന്നു. സംസ്ഥാനത്തിന്റെയും ലക്ഷദ്വീപിന്റെയും പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. മുംബെയ് നഗരത്തിലും മഹാരാഷ്ട്ര മേഖലയിലും കനത്തമഴയും കല്ല്യാണിൽ റെയിൽവേ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത് ട്രെയിൻ ഗാതഗതം തടസപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ കൊങ്കൻ പാത വഴിയുള്ള ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നിസ്സാമുദ്ദീനിലേക്കുള്ള രാജധാനി, എറണാകുളത്തുനിന്നുള്ള ഓഘ, തിരുവനന്തപുരത്തുനിന്നുള്ള നിസ്സാമുദ്ദീൻ എക്സ്‌പ്രസ്, എറണാകുളം-നിസ്സാമുദ്ദീൻ, തിരുവനന്തപുരത്തുനിന്നുള്ള കുർള എന്നിവ റദ്ദാക്കി. കൊച്ചുവേളി -ഇൻഡോർ, നിസ്സാമുദ്ദീൻ - എറണാകുളം, ലോകമാന്യതിലക് - തിരുവനന്തപുരം, വേരാവൽ - തിരുവനന്തപുരം, ചണ്ഡീഗഡ് - കൊച്ചുവേളി, തിരുനെൽവേലി - ഗാന്ധിധാം തുടങ്ങിയവ തമിഴ്നാട്ടിലൂടെ വഴിതിരിച്ചുവിട്ടു.
തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴയും ലഭിക്കും.
യെല്ലോ അലർട്ട്
2021 ജൂലൈ 24: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 2021 ജൂലൈ 25:ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 2021 ജൂലൈ 26 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
Recommended Video
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.