ഈ മൂന്ന് ദിവസം ബീച്ചിൽ പോകുമ്പോൾ സൂക്ഷിക്കണം; ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ രണ്ട് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യത പരിഗണിച്ച് ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും അധികൃതർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലിൻറെ ഘട്ടങ്ങളിൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കേണ്ടതുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം.

അതേസമയം ഉയർന്ന തിരമാല ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
അതേസമയം കോട്ടയത്ത് ബുധനാഴ്ച മിന്നലേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചിക്കു എന്ന യുവാവിനാണ് മിന്നലേറ്റത്.
നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകവെയായിരുന്നു അപകടം. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് ചിക്കുവിന് മിന്നലേറ്റത്.കപ്പിലാമൂട് സുനിൽ (40) സഹോദരിഭർത്താവ് അട്ടത്തോട് രമേശ് (ഷിബു 45 ) എന്നിവരും ഇന്നലെ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വസ്തുവീതം വെക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളന്നു തിരിക്കുന്നതിനിടയിലായിരുന്നു ഇവർക്ക് ഇടിമിന്നലേറ്റത്.












Click it and Unblock the Notifications