ഉടന്‍ മഴയില്ലെങ്കില്‍ കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന കലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. കേരളത്തില്‍ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിൽ വേനൽ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനവും കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്.
2020 ഫെബ്രുവരി 27 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ 2020 ലെ രാജ്യത്തെ വേനൽക്കാല താപനില സംബന്ധിച്ചുള്ള പ്രവചനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താപനില സാധാരണ താപനിലയെക്കാൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള സീസണിലെ ഉയർന്ന താപനില സാധാരണ താപനിലയെക്കാൾ ശരാശരി 0.86 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില സാധാരണ താപനിലയെക്കാൾ ശരാശരി 0.83 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് പൊതുവെ തന്നെ വലിയ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില സാധാരണ താപനിലയെക്കാൾ 1 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കുമെന്നും പൊതുവിൽ ഉഷ്‌ണതരംഗമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്‌ണതരംഗത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിൻറെ മൺസൂൺ മിഷൻ പ്രോജെക്ടിന് കീഴിൽ വികസിപ്പിച്ചെടുത്ത മണ്‍സൂണ്‍ മിഷന്‍ കപ്ല്ഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം മോഡലിന്റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണൽ ഫോർകാസ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.
ഇതിനോടകം തന്നെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദിനാന്തരീക്ഷ താപനില സാധാരണ താപനിലയിൽ നിന്ന് വ്യതിയാനം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഓരോ ദിവസത്തെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ താപനില സംബന്ധിച്ചുള്ള പ്രവചനങ്ങളും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതൽ നടപടികളും എല്ലാ ദിവസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നുണ്ട്.












Click it and Unblock the Notifications