കേരളത്തില്‍ അഞ്ചു ദിവസം വേനല്‍ മഴ തുടരും; ഇടിമിന്നല്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 09 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം 12 ന് എറണാകുളം ,കണ്ണൂർ, കാസർഗോഡ് 13 ന് വയനാട് ,കണ്ണൂർ,കാസർഗോഡ് എന്നിങ്ങനെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തിയില്‍ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലര്‍ട്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. കന്യാകുമാരി, ലക്ഷദ്വീപ് ,മാലിദ്വീപ് എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ആയതിനാല്‍ മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജാഗ്രതയോടെ ഇരിക്കണം.
Recommended Video
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സർക്കാരിന് സാധിക്കില്ലെങ്കിൽ പണം മുടക്കി കോൺഗ്രസ് കൊണ്ടുവരും, പിണറായിക്കെതിരെ മുരളീധരൻ!