പിസി ജോർജിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധം; ആ പേര് വെളിപ്പെടുത്തണം, വനിത കമ്മീഷൻ ഇടപെടുന്നു!
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി ഉയര്‍ത്തിയ കടന്നു പിടിക്കൽ വിവാദത്തിൽ വനിത കമ്മീഷനും രംഗത്ത്. ട്രെയിനിലെ കടന്നുപിടിക്കല്‍ വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ചോദിച്ചു. പേര് വെളിപ്പെടുത്തുകയാണെങ്കിൽ അന്വേഷിക്കാൻ തയ്യാറാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു.
നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് പീഡനശ്രമത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിമാക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണ് നിശ വിവരിക്കുന്നത്. എന്നാൽ അത് പിസി ജോർജിന്റെ ഷോണ്‍ ജോര്‍ജാണെന്നാണ് അഭ്യൂഹങ്ങൾ.
പരാതിയുമാി ഷോൺ ജോർജ്
പുസ്തകത്തിലൂടെ നിഷ ജോസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ആരാണ് കടന്നു പിടിക്കാൻ ശ്രമിച്ചതെന് വ്യക്തമാക്കണം. അത് ഞാനാണെങ്കിൽ തുറന്നു പറയണമെന്നും ഷോൺ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ട്രെയിന്‍ യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും. അന്നു മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. തന്നെ അപമാനിക്കാൻവേണ്ടി നടത്തുന്ന ശ്രമമാണെന്നും ഷോൺ ആരോപിച്ചിരുന്നു.
കെഎം മാണി എന്തൊരച്ഛനാണ്....
രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ പിസി ജോർജ് എംഎൽഎ രംഗത്ത് വന്നിരുന്നു. ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എം.പിയുടെ ഭാര്യയെന്ന നിലയിൽ ഇവർക്ക് നാണമില്ലേ? എന്ന് പിസി ജോർജ് ചോദിച്ചിരുന്നു. നാല് വർഷം മുമ്പാണ് പുസ്തകത്തിൽ പറയുന്ന സംഭവം നടക്കുന്നത്. അന്ന് ഞാനും മാണിയും ഒരുനമിച്ച് സഹകരിച്ച് പ്രവർത്തിക്കുന്ന സമയമാണെന്നും പിസി ജോർജ് പറഞ്ഞിരുന്നു. അന്ന് ജോസ് കെ.മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന്‍ ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്ന് പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ട് നടന്ന ജോസ് കെ മാണി എന്തൊരു അച്ഛനുമാണെന്നാണ് പിസി ജോർജ് പറഞ്ഞത്.
തരംതാണ ഏർപ്പാട്!
ഇങ്ങനെയൊരു സംഭവം അന്ന് നടന്നിട്ടുണ്ടെങ്കിൽ എന്തേ അന്ന് മിണ്ടിയില്ല..? സ്വന്തം ഭാര്യയോട് ഒരുത്തൻ അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞിട്ട് ജോസ് കെ മാണി മിണ്ടാതിരുന്നോ? അങ്ങിനെയാണെഹ്കിൽ ജോസ് കെ മാണി ആണും പെണ്ണുമല്ലെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നൽകിയ അബിമുഖത്തിലായിരുന്നു പിസി ജോർജ്ജ് ഇത്തരത്തിൽ പൊട്ടിത്തെറിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ മൽസരിക്കാൻ പോകുന്നുവെന്ന വാർത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും മോനും കൂടി ഉണ്ടാക്കിയ തരംതാണ ഏടപാടാണ് ഇതെന്നാണ് പിസി ജോർജിന്റെ വാദം.
പ്രതികരണവുമായി ഷോണിന്റെ ഭാര്യയും
എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ ജോസ് പറഞ്ഞിരുന്നു. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു. ഇതേസമയം ഷോണ്‍ ജോര്‍ജിന്‍രെ ഭാര്യ നിഷക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പുസ്തകം വിറ്റു പോകാന്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറയണോയെന്ന് പാര്‍വ്വതി പരിഹസിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ഞോണ്ടിയെന്നോ, ടോം ക്രൂയിസ് കയറി പിടിച്ചു എന്നോ പറയാമെന്നാണ് അവർ പറഞ്ഞത്.