മലയാളികളുടെ ബീഫ് പ്രിയം കുറയുന്നു; ഇഷ്ടം പോർക്കിനോട്, സർവേ ഫലം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: മലയാളികളുടെ ബീഫ് പ്രേമം രാജ്യം മുഴുവൻ പ്രസിദ്ധമാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ബീഫ് കൈവശം വെച്ചതിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുകയും ആൾക്കൂട്ട മർദ്ദനത്തിന് ഇരകളാവുകയും ചെയ്തപ്പോൾ ബീഫ് വിളമ്പിയും ബീഫ് ഫെസ്റ്റിവലുകൾ നടത്തിയുമാണ് കേരളീയർ പ്രതിഷേധിച്ചത്.
ആദ്യം വിദേശത്ത് നടപ്പിലാക്കട്ടെ: ഹൈപ്പർലൂപ്പ് പദ്ധതിയിൽ അജിത് പവാർ, സർക്കാർ പിന്മാറുന്നു!!
ബീഫും പൊറോട്ടയുമാണ് മലയാളികളുടെ ദേശീയ ഭക്ഷണമെന്നാണ് പലരും തമാശരൂപേണ പറയാറുള്ളത്. എറ്റവും ഒടുവിലായി കേരള ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ബീഫ് ഉലർത്തിയതിന്റെ ചിത്രവും വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചത്. എന്നാൽ മലയാളികളുടെ ബീഫ് പ്രേമം കുറയുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബീഫിനേക്കാൾ ഡിമാൻഡ് മറ്റൊന്നിനാണ്.
മലയാളിയും ബീഫും
ബീഫ് നിരോധനം ആവശ്യപ്പെട്ടുളള അതിക്രമങ്ങൾ രാജ്യത്താകമാനം നടന്നപ്പോൾ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നു വന്നത്. കേരളത്തിലെ പല കോളേജുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ബീഫ് വിളമ്പിയാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. കഴിക്കുന്ന ഭക്ഷണവും മതവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്നായിരുന്നു കേരളം ഉയർത്തിയ വാദം.
ബീഫിന്റെ പേരിൽ കുറ്റപ്പെടുത്തൽ
കേരളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ബീഫുമായി ബന്ധപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങളാണ് ദേശീയ തലത്തിൽ തന്നെ നടന്നത്. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ ബീഫ് തിന്നുന്നവരെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത നേതാക്കൾ വരെയുണ്ട്. ബീഫിന്റെ പേരിൽ ട്വിറ്ററിലും കേരളത്തിനെതിരെ പ്രചാരണം നടന്നിരുന്നു.
ട്വിറ്റർ വിവാദം
ഏറ്റവും ഒടുവിലായി കേരളാ ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ബീഫ് ഉലർത്തിയതിന്റെ ചിത്രവും പാചകക്കൂട്ടും ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തതിനെതിരെയായിരുന്നു വിമർശനം. മതവികാരത്തെ വ്രണപ്പെടുത്തുന്നതാണിതെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്തും ബിജെപി നേതാക്കളും രംഗത്ത് എത്തിയിരുന്നു.
പ്രിയം കുറയുന്നു
മുൻകാലങ്ങളെ അപേക്ഷിച്ച് ബീഫിനോടുള്ള മലയാളികളുടെ താൽപര്യം കുറയുന്നുവെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു സർവേ ഫലം പറയുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ഹസ്ബൻഡറി ആന്റ് ഡയറിംഗ് നടത്തിയ സർവേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കണക്കുകൾ ഇങ്ങനെ
2017-18 കാലഘട്ടത്തിൽ 2.57 ലക്ഷം ടൺ ബീഫാണ് മലയാളികൾ അകത്താക്കിയതെങ്കിൽ 2018-19ൽ അത് 2.49 ലക്ഷം ടണ്ണായാണ് കുറഞ്ഞിരിക്കുന്നത്. 1.52 ലക്ഷം ടൺ കന്നുകാലി മാസംവും 97,051 ടൺ പോത്തിന്റെ മാസവുമാണ് മലയാളി കഴിച്ചു തീർത്തത്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഇത് യഥാക്രമം 1.59 ലക്ഷം ടണ്ണും 98,440 ടണ്ണുമായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ബീഫ് ഉപഭോഗത്തിൽ കുറവ് വരുന്നതെന്നും സർവേയിൽ പറയുന്നു.
പോർക്കിന് പ്രിയം
ബീഫ് മാത്രമല്ല, 2018നെ അപേക്ഷിച്ച് 2019ൽ മറ്റ് മാംസാഹാരങ്ങളായ ചിക്കനും മട്ടണും പ്രിയം കുറഞ്ഞിട്ടുണ്ട്. അതേ സമയം പോർക്കിനോടുള്ള പ്രിയം കൂടിയിട്ടുമുണ്ട്. 2017-18ൽ 6,880 ടൺ പോർക്കാണ് വിറ്റുപോയതെങ്കിൽ 2018-19ൽ അത് 7,110 ആയി കൂടിയിട്ടുണ്ട്.