നീനുവിന് മാനസിക രോഗമെന്നും ചികിത്സ തുടരണമെന്നും പിതാവ് ചാക്കോ.. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് അമ്മ
കൊച്ചി: കെവിന്‍ ജോസഫിന്റെത് ദുരഭിമാനക്കൊല തന്നെയാണ് എന്ന് ഭാര്യ നീനു നേരത്തെ വെളിപ്പെടുത്തുകയുണ്ടായി. ജാതിവ്യത്യാസവും താഴ്ന്ന സാമ്പത്തിക നിലയും കാരണം കെവിനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് ഇഷ്ടമല്ലെന്നും നീനു പറഞ്ഞിരുന്നു. കെവിന്റെ മരണത്തില്‍ തന്റെ അച്ഛനും അമ്മയ്ക്കും അടക്കം പങ്കുണ്ടെന്നും നീനു ആരോപിച്ചിരുന്നു.
നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ കെവിന്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നീനുവിന്റെ അമ്മ രഹ്നയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ മുന്‍കൂര്‍ ജാമ്യം നേടി രഹ്ന കോടതിയെ സമീപിച്ചതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കേസില്‍ സംഭവിച്ചിരിക്കുന്നത്.
രഹ്ന ഒളിവിൽ
കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ നീനുവിന്റെ അച്ഛനും സഹോദരനും എന്ന പോലെ അമ്മ രഹ്നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. രഹ്നയെ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ എവിടെയാണ് എന്നത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. രഹ്ന തമിഴ്‌നാട്ടില്‍ ഒളിവിലാണ് എന്ന സൂചനകള്‍ അതിനിടെ പുറത്ത് വന്നിട്ടുണ്ട്.
വീട് കാട്ടിക്കൊടുത്തത് രഹ്ന
നീനുവിനെ ഗാന്ധിനഗറിലെ ഹോസ്റ്റലിലാക്കിയ ശേഷം സുരക്ഷ മാനിച്ചാണ് ബന്ധുവായ അനീഷിന്റെ മാന്നാനത്തെ വീട്ടിലേക്ക് കെവിന്‍ താമസം മാറിയത്. ഈ വീട് ഷാനുവും കൂട്ടര്‍ക്കും കാണിച്ച് കൊടുത്തത് രഹ്നയാണ് എന്ന് സൂചനയുണ്ട്. കെവിന്റെ മരണശേഷവും കോട്ടയത്തെ ചാക്കോയുടെ വീട്ടില്‍ രഹ്നയുണ്ടായിരുന്നു. പോലീസ് എത്തി വീട് വളഞ്ഞ് പരിശോധന നടത്തുമ്പോഴേക്ക് രഹ്ന അടക്കമുള്ളവര്‍ സ്ഥലം വിട്ടിരുന്നു.
തമിഴ്നാട്ടിലെന്ന് സൂചന
ബെംഗളൂരുവിലേക്ക് കടന്ന ചാക്കോയും ഷാനുവും പോലീസ് പിടികൂടുമെന്നായപ്പോള്‍ കണ്ണൂരിലെത്തി കീഴടങ്ങുകയായിരുന്നു. അ്‌പ്പോഴും രഹ്നയെക്കുറിച്ച് മാത്രം വിവരമൊന്നും ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ രഹ്നയ്ക്ക് ബന്ധുക്കള്‍ ഉണ്ടെന്നും ഇവിടെ ഒളിവില്‍ കഴിയുകയാണ് എന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. പോലീസ് രഹ്നയ്ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെ പ്രതിഭാഗം കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ കോടതി മുഖേനെ നടത്താനും ശ്രമിക്കുന്നുണ്ട്.
Recommended Video
മുൻകൂർ ജാമ്യത്തിന് ശ്രമം
കെവിന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട് രഹ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കേസുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലാതിരുന്നിട്ടും തന്നെ പ്രതിയാക്കാന്‍ പോലീസ് ശ്രമം നടത്തുന്നുവെന്നും രഹ്ന ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനിടെ രഹ്ന മാനസിക രോഗത്തിന് ചികിത്സ തേടിയെന്ന വാദവും പ്രതിഭാഗം കോടതിക്ക് മുന്നില്‍ ഉന്നയിക്കുകയുണ്ടായി.
മാനസിക രോഗമെന്ന് വാദം
ഷാനുവും അച്ഛന്‍ ചാക്കോയും ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് പ്രതിഭാഗം ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ പ്രധാന കേസുമായി ഈ വാദത്തിന് ബന്ധമൊന്നും ഇല്ലെന്ന് നിരീക്ഷിച്ച കോടതി അത് പരിഗണിച്ചില്ല. മാത്രമല്ല നീനുവിന് മാനസിക രോഗമാണ് എന്ന വിചിത്രവാദവും ചാക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
ചികിത്സ തുടരണമെന്ന് ആവശ്യം
നീനു നേരത്തെ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് പിതാവ് ചാക്കോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ തേടിയിരുന്നത് എന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ കോടതിയില്‍ വ്യക്തമാക്കി. ഇപ്പോള്‍ കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത് എന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ പറയുന്നു.
കെവിന്റെ വീട്ടിൽ നിന്ന് മാറ്റണം
നീനുവിന് തുടര്‍ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീനുവിന് തുടര്‍ചികിത്സ നല്‍കുന്നത് സംബന്ധിച്ചാണെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇത് പ്രകാരം ചാക്കോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. അതിനിടെ ചാക്കോ ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കോടതി നാല് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.