കെവിൻ കൊലക്കേസിലെ പ്രതികളുമായി പോലീസ് പുലർച്ചെ മാന്നാനത്ത്.. വീണ്ടും 'തട്ടിക്കൊണ്ട് പോകൽ'
കോട്ടയം: കെവിന്‍ ജോസഫ് എന്ന ഇരുപത്തിമൂന്നുകാരനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകമാണോ അതോ പുഴയില്‍ മുങ്ങി മരിച്ചതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വരാനിരിക്കുന്നതേ ഉള്ളൂ.
അതിനിടെ കെവിന്റെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി അന്വേഷണ സംഘം തട്ടിക്കൊണ്ട് പോകല്‍ സംഭവം പുനരാവിഷ്‌ക്കരിച്ചു. പുലര്‍ച്ചെയാണ് കേസിലെ മൂന്ന് പ്രതികളുമായി പോലീസ് സംഘം മാന്നാനത്തെ അനീഷിന്റെ വീട്ടിലെത്തിയത്. ഇത് നാട്ടുകാരിലും ആശങ്കയുണ്ടാക്കി.
പോലീസ് മാന്നാനത്ത്
കെവിനെ തട്ടിക്കൊണ്ട് പോയതും മര്‍ദ്ദിച്ചതുമായ കാര്യങ്ങള്‍ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ തങ്ങള്‍ കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോയി എന്നുമാണ് പ്രതികള്‍ ഒരുപോലെ ആവര്‍ത്തിക്കുന്നത്. ഇതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പ്രതികളില്‍ മൂന്ന് പേരുമായി കെവിന്‍ താമസിച്ചിരുന്ന ബന്ധുവീടായ മാന്നാനത്ത് പോലീസ് സംഘം എത്തിയത്.
മൂന്ന് പ്രതികളോടൊപ്പം
ഷാനു ചാക്കോയ്‌ക്കൊപ്പം കെവിനെ തട്ടിക്കൊണ്ട് പോയ പതിമൂന്നംഗ സംഘത്തിലെ നിയാസ്, ഫസല്‍, വിഷ്ണു എന്നിവരെയാണ് മാന്നാനത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. എന്നാല്‍ പോലീസ് സംഘം പ്രതികളുമായി വീട്ടില്‍ പ്രവേശിച്ചില്ല. മറിച്ച് വീട്ടിലേക്കുള്ള വഴിയും ചുറ്റുപാടുകളും പരിശോധിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കെവിനേയും അനീഷിനേയും കൊണ്ട് വാഹനത്തില്‍ പ്രതികള്‍ പോയ തെന്മല ഭാഗത്തേക്കും പോലീസ് സംഘം സഞ്ചരിക്കുകയുണ്ടായി.
നാട്ടുകാരുടെ തെറിവിളി
മൂന്ന് വാഹനങ്ങളിലായി മെഡിക്കല്‍ കോളേജ് വഴി തെന്മല ഭാഗത്തേക്കായിരുന്നു പ്രതികള്‍ പോയിരുന്നത്. ഈ വഴിയെ തന്നെ പോലീസും സഞ്ചരിച്ച് കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിന് സമീപത്തും എത്തി. അവിടെ വെച്ച് വാഹനത്തില്‍ നിന്നും കെവിനെ പുറത്ത് ഇറക്കിയത് അടക്കമുള്ള സംഭവങ്ങള്‍ പ്രതികള്‍ പോലീസിനോട് വിവരിച്ചു. തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ ആളുകളുടെ അസഭ്യവര്‍ഷം തന്നെയുണ്ടായി. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
നാല് വാളുകൾ കണ്ടെടുത്തു
എന്നാല്‍ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചതിലൂടെ കെവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ചാലിയേക്കര തോടിന് സമീപത്ത് നിന്നും നെല്ലിപ്പള്ളി പെട്രോള്‍ പമ്പിലും തെളിവെടുപ്പ് നടത്തിയ ഈ പമ്പില്‍ എത്തിയാണ് പ്രതികള്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീടിന് സമീപം തെളിവെടുപ്പ് നടത്തുന്നതിനിടെ നാല് വാളുകളും അന്വേഷണ സംഘം കണ്ടെടുത്തു.
ഷാനുവും ചാക്കോയും ഇല്ല
കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രതികള്‍ പുഴയിലേക്ക് തള്ളിയിട്ടതാകാനുള്ള സാധ്യതയാണ് പോലീസ് മുന്നില്‍ കാണുന്നത്. നീനുവിന്റെ അച്ഛനായ ചാക്കോ, സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ എന്നിവരെ പോലീസ് തെളിവെടുപ്പിന് വേണ്ടി കൊണ്ട് പോയിരുന്നില്ല. ഷാനുവിനേയും ചാക്കോയെയും തെളിവെടുപ്പിന് കൊണ്ട് വരും എന്ന് പ്രതീക്ഷിച്ച് അനീഷിന്റെ മാന്നാനത്തെ വീടിന് ചുറ്റും പുലര്‍ച്ചെ മുതല്‍ക്കെ തന്നെ ആളുകള്‍ തിങ്ങിക്കൂടി നിന്നിരുന്നു.
Recommended Video
തെളിവെടുപ്പ് ഇനിയും
പ്രതികളുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. കെവിന്റെ മരണത്തിന് ശേഷം പ്രതികള്‍ എത്തിയ വീടുകളും ഹോട്ടലുകളും അടക്കമുള്ള സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. കെവിന്റെ മരണകാരണത്തില്‍ വ്യക്തത വരുത്തുന്നതിന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.