കെവിന്റെ കൊല: പ്രതികളെ പുനലൂരിൽ എത്തിച്ച് തെളിവെടുത്തു, മൊബൈലും ആയുധങ്ങളും കണ്ടെടുത്തു!!
പുനലൂർ: കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ പുനലൂരിലും സമീപപ്രദേശമായ ഇടമൺ-34ലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ ഉപയോഗിച്ചിരുന്ന നാല് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇടമൺ -34 സ്വദേശികളായ ഇസ്ഷാൻ, നിസാർ, റിയാസ്, പുനലൂർ ഭരണിക്കാവ് സ്വദേശി ഷിജിൻ സജാദ്, ചാലക്കോട് സ്വദേശി നിഷാദ്, മുസാവരി സ്വദേശി ഫസൽ, ചെമ്മന്തൂർ സ്വദേശി ഷിനു, ഇളമ്പൽ സ്വദേശി ടിറ്റു ജേറോം എന്നിവരെയാണ് ഇവരുടെ വീടുകളിലെത്തിച്ച് തെളിവെടുത്തത്.
ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ് പി ഗിരീഷ് പി സാരഥി യുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് ഇവരെ പുനലൂർ ഡിവൈ എസ് പി ഓഫീസിൽ എത്തിച്ചത്. തുടർന്ന് ഇസ്ഷാൻ, നിയാസ്, റിയാസ് എന്നിവരെ ഇടമൺ-34ലെ ഇവരുടെ വീടുകളിൽ കൊണ്ടുപോയി മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷമാണ് മറ്റ് പ്രതികളെ പുനലൂരിന് സമീപമുള്ള അവരുടെ വീടുകളിലെത്തിച്ചത്.
റിയാസ്, നിസാർ, ഇൻഷാൻ എന്നിവരെ കഴിഞ്ഞ ഞായറാഴ്ച കെവിൻെറ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലെ ആറ്റുതീരത്തും കൊണ്ടുപോയി തെളിവെടുത്തിരുന്നു. മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ കൂനംകൂഴിയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സമീപത്തെ കലുങ്കിനടിയിൽ സൂക്ഷിച്ചിരുന്ന നാല് വടിവാളുകൾ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് ഷിജിൻ സജാദുമായി പുനലൂരിൽ തെളിവെടുപ്പ് നടത്തിയപ്പോൾ കല്ലടയാറിന്റെ തീരത്ത് വലിച്ചെറിഞ്ഞ കെവിന്റെ കൈലിമുണ്ടും കണ്ടെത്തി.