കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി, വിധി ഈ മാസം 22ന്
കോട്ടയം: കെവിന് കൊലക്കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 22ന് കേസില്‍ കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കെവിന്റെത് ദുരഭിമാനക്കൊലയാണോ എന്നതില്‍ ഇന്ന് വാദം പൂര്‍ത്തിയായി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.
കെവിന്റേത് ദുരഭിമാനക്കൊലയാണോ അല്ലയോ എന്നതിൽ അഭിപ്രായം അറിയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണ് എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ ദുരഭിമാനക്കൊല അല്ലെന്നും വിവാഹം നടത്തിത്തരാന്‍ തയ്യാറാണെന്ന് നീനുവിന്റെ അച്ഛന് പറഞ്ഞിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയാണ് എന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 14 പ്രതികളുളള കേസില്‍ നരഹത്യ അടക്കം പത്ത് വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്.
കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ മൂന്ന് മാസം കൊണ്ടാണ് കോട്ടയം സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. 2018 മെയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെടുന്നത്. നീനുവിനെ പ്രണയ വിവാഹം ചെയ്തതിന് പിന്നാലെയാണ് കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മെയ് 28ന് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
നീനുവിന്റെ അച്ഛന് ചാക്കോ ജോണ്‍, സഹോദരന് സാനു ചാക്കോ, നിയാസ് മോന്, ഇഷാന് ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. സാനു ചാക്കോവിന്റെ നേതൃത്വത്തിലുളള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നീനുവിന്റെ മൊഴിയും കെവിന്റെ സുഹൃത്ത് അനീഷിന്റെ സാക്ഷിമൊഴിയുമാണ് നിര്‍ണായകമായത്.