കെവിന്റെ മരണം: നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷാനുവും കണ്ണൂരിൽ കീഴടങ്ങി
Recommended Video

കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികള്‍ കണ്ണൂരില്‍ കീഴടങ്ങി. കണ്ണൂരിലെ കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിലാണ് പ്രതികളായ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ കീഴടങ്ങിയത്.
ഇരുവരേയും പിടികൂടുന്നതിന് വേണ്ടി പോലീസ് തെരച്ചില്‍ വ്യാപകമാക്കിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്. പ്രതികളെ പോലീസ് കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. ഇനി അറിയേണ്ടത് എങ്ങനെയാണ് ഇക്കൂട്ടര്‍ തട്ടിക്കൊണ്ട് പോയ കെവിന്റെ മരണം സംഭവച്ചത് എന്ന് മാത്രമാണ്.

പ്രതികൾ പിടിയിലായി
കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് ഒന്നാം പ്രതി. അഞ്ചാം പ്രതിസ്ഥാനത്താണ് പിതാവ് ചാക്കോ. കെവിനെ തട്ടിക്കൊണ്ട് പോയതടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് അച്ഛനും മകനും ചേര്‍ന്നാണ് എന്നാണ് പോലീസ് പറയുന്നത്. കെവിന്റെ മരണശേഷം തിങ്കളാഴ്ച വരെ ഇവര്‍ കോട്ടയത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീടാണ് ഇവര്‍ മുങ്ങിയത്. പോലീസ് സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

സ്റ്റേഷനിൽ കീഴടങ്ങി
ഇവര്‍ ബെംഗളൂരുവിലേക്ക് കടന്ന് കളഞ്ഞെന്നും അതല്ല തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്കും അവിടെ നിന്ന് തിരുനെല്‍വേലിയിലേക്കും കടന്നതായി സൂചനകളുണ്ടായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് അച്ഛനും മകനും കണ്ണൂരിലെ പോലീസ് സ്‌റേറഷനില്‍ എത്തി കീഴടങ്ങിയത് എന്നാണ് സൂചന. നേരത്തെ പോലീസ് തെന്മലയിലെ ചാക്കോയുടെ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു.

വീട്ടിൽ പരിശോധന
തെന്മലയിലെ വീട് ആളൊഴിഞ്ഞ് കിടക്കുന്നതിനാല്‍ പൂട്ട് തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. വീട്ടിലെ രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. ചാക്കോയ്ക്കും ഭാര്യ രഹനയ്ക്കും കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനെ കുറിച്ച് കൃത്യമായി അറിവുണ്ടായിരുന്നു. നീനുവിന്റെ പ്രണയ വിവരം വീട്ടില്‍ അറിഞ്ഞതോടെ ചാക്കോയാണ് വിദേശത്തായിരുന്ന മകന്‍ ഷാനുവിനെ വിളിച്ച് വരുത്തിയത്.

ആസൂത്രണം വിദേശത്ത്
തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കാര്യങ്ങള്‍ വിദേശത്ത് ഇരുന്ന് തന്നെ ഷാനു ചാക്കോ ആസൂത്രണം ചെയ്തിരുന്നു. നാട്ടില്‍ പദ്ധഥി നടപ്പിലാക്കാന്‍ വാഹനങ്ങള്‍ റെഡിയാക്കിയതും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ള സംഘത്തെ സജ്ജമാക്കിയതും ചാക്കോ ആണെന്നാണ് വിവരം. ഷാനുവും ചാക്കോയും കീഴടങ്ങിയതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി ഏഴ് പേരാണ് പിടിയിലാകാനുള്ളത്.

മുൻകൂർ ജാമ്യത്തിന് ശ്രമം
ഷാനുവിന്റെയും ചാക്കോയുടേയും ചിത്രങ്ങള്‍ എല്ലാ പോലീസ് സ്‌റേറഷനിലേക്കും അയച്ചിരുന്നതിനാല്‍ ഒളിവില്‍ താമസിക്കലും യാത്രയും നടക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് കീഴടങ്ങേണ്ടി വന്നത്. പോലീസ് തെരച്ചില്‍ ശക്തമാക്കിയതോടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇനി പിടിയിലാകാനുള്ള എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു.

കോട്ടയത്ത് എത്തിക്കും
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതിയില്‍ നിന്ന് തീരുമാനമാകും വരെ ഒളിവില്‍ കഴിയാന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെയാണ് പ്രതികള്‍ കീഴടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളെ പിന്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും കണ്ണൂരെത്തിയ അന്വേഷണ സംഘം സ്റ്റേഷനില്‍ വെച്ച് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ കോട്ടയത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

മനപ്പൂർവ്വമല്ലാത്ത നരഹത്യ
ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് നേരത്തെ പോലീസ് പിടിയിലായത്. കെവിന്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയെന്ന മൊഴിയാണ് മൂവരും പോലീസിന് നല്‍കിയത്. തട്ടിക്കൊണ്ട് പോകല്‍, മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ എന്നീ വകുപ്പുകളടക്കമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നീനുവിന്റെ അമ്മ രഹ്നയേയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി വിവരങ്ങളുണ്ട്.












Click it and Unblock the Notifications