നീനുവിന്റെ മൊഴിയെടുത്തത് അർധരാത്രിയിൽ! അസമയത്തെ മൊഴിയെടുപ്പ് വിവാദമാകുന്നു...
വെള്ളിയാഴ്ച രാത്രിയിൽ മൊഴിയെടുക്കാനെത്തിയ പോലീസ് നടപടി പിന്നീട് വിവാദത്തിൽ കലാശിക്കുകയായിരുന്നു.
കോട്ടയം: കെവിൻ വധക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസിന്റെ മൊഴിയെടുപ്പിനെ ചൊല്ലി വിവാദം. കെവിന്റെ ഭാര്യ നീനു ചാക്കോയിൽ നിന്ന് പോലീസ് സംഘം അസമയത്തു മൊഴിയെടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതിനെചൊല്ലി പോലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കൊല്ലം തെന്മല സ്വദേശിനിയായ നീനു ചാക്കോ കൊല്ലപ്പെട്ട കെവിന്റെ കോട്ടയത്തെ വീട്ടിലാണുള്ളത്. കെവിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് പോലീസ് സംഘം ഇവിടെ എത്തി മൊഴി രേഖപ്പെടുത്തിയത്. എന്നാൽ വെള്ളിയാഴ്ച രാത്രിയിൽ മൊഴിയെടുക്കാനെത്തിയ പോലീസ് നടപടി പിന്നീട് വിവാദത്തിൽ കലാശിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ വരെ...
കെവിൻ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് വെള്ളിയാഴ്ച രാത്രിയിൽ നീനുവിൽ നിന്ന് മൊഴിയെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കോട്ടയത്തെ വീട്ടിലെത്തിയ അന്വേഷണസംഘം മണിക്കൂറുകളോളം നീനുവിൽ നിന്നും മൊഴിയെടുത്തു. അർദ്ധരാത്രിയും പിന്നിട്ട മൊഴിയെടുക്കൽ പുലർച്ചെ ഒന്നരയ്ക്കാണ് അവസാനിച്ചത്. പോലീസിന്റെ ഈ അസമയത്തെ മൊഴിയെടുപ്പ് പിന്നീട് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു.
മാധ്യമശ്രദ്ധ ഒഴിവാക്കാൻ...
എന്നാൽ നീനുവിന്റെ മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് ജന, മാധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനാണ് രാത്രിയിൽ മൊഴിയെടുപ്പ് നടത്തിയതെന്നാണ് പോലീസിന്റെ വാദം. ഈ സമയത്ത് മൊഴിയെടുക്കാൻ കെവിന്റെ വീട്ടുകാർ അനുവാദം നൽകിയിരുന്നുവെന്നും പോലീസ് വിശദീകരിച്ചിട്ടുണ്ട്. അതേസമയം, പോലീസിന്റെ അസമയത്തെ മൊഴിയെടുപ്പിനെ സംബന്ധിച്ച് കെവിന്റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മംഗളം ദിനപ്പത്രമാണ് അസമയത്തെ മൊഴിയെടുപ്പ് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വീട്ടുകാർക്കെതിരെ...
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ ശനിയാഴ്ച പുലർച്ചെ ഒന്നര വരെ നീണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. അഞ്ചര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പിൽ നീനുവിന്റെ ബാല്യകാലം മുതലുള്ള അനുഭവങ്ങളും പ്രണയവും, തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കെവിന്റെ കൊലപാതകത്തിന് പിന്നിൽ സ്വന്തം വീട്ടുകാരാണെന്നും, കെവിന്റെ സാമ്പത്തികനിലയും ജാതിയുമാണ് അവരെ പ്രകോപിപ്പിച്ചതെന്നുമാണ് നീനുവിന്റെ മൊഴി.
പ്രതികളാവില്ല...
അതിനിടെ കെവിൻ വധക്കേസിൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളാവില്ലെന്നാണ് അന്വേഷണസംഘം തലവൻ വിജയ് സാഖറെ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർക്ക് ഗൂഢാലോചനയിലോ കൊലപാതകത്തിലോ പങ്കില്ല. കൃത്യവിലോപം മാത്രമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെതിരെയുള്ള നടപടികൾ സ്വീകരിക്കും. അതേസമയം, കെവിൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് സംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, ചാക്കോ എന്നിവർ ഒഴികെയുള്ളവരുമായാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
Recommended Video
പുനരാവിഷ്കരിച്ചു...
കെവിനെ തട്ടിക്കൊണ്ടുപോയതും അതിനുശേഷമുണ്ടായ ഓരോ സംഭവങ്ങളും അതുപോലെ പുനരാവിഷ്ക്കരിച്ചായിരുന്നു പോലീസിന്റെ തെളിവെടുപ്പ്. കെവിനെ തട്ടിക്കൊണ്ടുപോയ അതേസമയത്ത് തന്നെ തെളിവെടുപ്പും ആരംഭിച്ചു. തുടർന്ന് അർദ്ധരാത്രിയിൽ പോലീസ് സംഘം പ്രതികളുമായി തെന്മല വരെ സഞ്ചരിച്ചു. ഇതിനിടെ അന്നുണ്ടായ ഓരോ കാര്യങ്ങളും പ്രതികൾ പോലീസിന് മുന്നിൽ വിവരിക്കുകയും ചെയ്തു.