ആറ് മണിക്കൂർ പോലീസിന് മുന്നിൽ വിറച്ച് നീനുവിന്റെ അമ്മ! പല ചോദ്യങ്ങൾക്കും വിതുമ്പലോടെ ഉത്തരം
തിരുവനന്തപുരം: കെവിന് ജോസഫിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്ന തുടക്കം മുതലേ സംശയിക്കപ്പെടുന്നുണ്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാര രഹ്നയാണ് എന്ന് കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതുവരെ രഹ്നയെ പോലീസ് കേസില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.
രഹ്ന ഒളിവിലാണ് എന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രഹ്ന ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വന്നു. പുതിയ വെളിപ്പെടുത്തലുകളും നടത്തി. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് രഹ്ന പറയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് രഹ്നയെ പോലീസ് ചോദ്യം ചെയ്തത്.
സംശയ നിഴലിൽ രഹ്ന
കെവിന് കൊലക്കേസില്‍ നീനുവിന്റെ അച്ഛന് ചാക്കോ, സഹോദരന് ഷാനു ചാക്കോ എന്നിവര്‍ പോലീസിന്റെ പിടിയിലാണ്. എന്നാല്‍ അമ്മ രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അമ്മയുടെ കൂടി അറിവോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് നീനു തന്നെ വെളിപ്പെടുത്തിയിട്ട് കൂടി പോലീസ് രഹ്നയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് രഹ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ
കോട്ടയം എസ്പി ഓഫീസിലാണ് പോലീസ് രഹ്നയെ ചോദ്യം ചെയ്തത്. ആറ് മണിക്കൂര്‍ നേരം പോലീസ് ഉദ്യോഗസ്ഥര്‍ രഹ്നയെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കാവുന്ന തരത്തിലുള്ളതൊന്നും രഹ്നയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ച് മണി വരെ നീണ്ടു.
മാനസിക രോഗമെന്ന് രഹ്ന
മകള്‍ നീനു മാനസിക രോഗിയാണ് എന്നത് ചോദ്യം ചെയ്യലിനിടെ രഹ്ന പല തവണ ആവര്‍ത്തിച്ചു. അത് മാത്രമല്ല നീനുവിന് മാനസിക രോഗമാണ് എന്ന് തെളിയിക്കുന്ന ചില രേഖകളും പോലീസിന് മുന്നില്‍ രഹ്ന ഹാജരാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും രഹ്ന ആവര്‍ത്തിച്ചു. പോലീസിന്റെ പല ചോദ്യങ്ങളോടും രഹ്ന വിതുമ്പിക്കൊണ്ടാണ് പ്രതികരിച്ചത്.
വീണ്ടും ചോദ്യം ചെയ്യും
രഹ്നയുടെ വക്കീലിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷിന്റെ സാന്നിധ്യത്തില്‍ രഹ്നയെ ഈ മാസം 11ന് പോലീസ് വീണ്ടും ചോദ്യം ചെയ്യും. പോലീസിന് മുന്നില്‍ ഹാജരാകും മുന്‍പ് രഹ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നീനുവിനെ വിവാഹം കഴിച്ച് കൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതിന് മുന്‍പ് നീനു വീട് വിട്ട് ഇറങ്ങിയെന്നും രഹ്ന പറയുകയുണ്ടായി.
മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
നീനുവിന് മാനസിക പ്രശ്നങ്ങളുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ നിന്നും ബലമായി പിടിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത്. നീനു മുന്‍പ് നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നും രഹ്ന വെളിപ്പെടുത്തി. നീനു തങ്ങള്‍ക്കെതിരെ പറയുന്നത് മാനസിക പ്രശ്നം ഉള്ളത് കൊണ്ടാണെന്നും രഹ്ന പറയുന്നു. മകനും പപ്പായും അവളോട് എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കില്‍ അത് സ്നേഹം കൊണ്ടാണെന്നും രഹ്ന പറയുകയുണ്ടായി.
കെവിനെ തള്ളി അച്ഛൻ
കെവിനുമായി നീനുവിനുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ കെവിന്റെ അച്ഛനെ കണ്ട് വിവരം പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊരു മകനില്ല എന്നാണ് കെവിന്റെ അച്ഛന് പ്രതികരിച്ചത്. അവനുമായി പിരിഞ്ഞ് നില്‍ക്കുകയാണ് എന്നും അവനെക്കുറിച്ച് ഒന്നും അറിയില്ല എന്നുമാണ് കെവിന്റെ അച്ഛന് പറഞ്ഞതെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരുമെന്ന് ഉറച്ച വിശ്വാസം ഉള്ളതായും രഹ്ന പ്രതികരിച്ചു.
Recommended Video
അമ്മയെ തള്ളി നീനു
അതേസമയം അമ്മയുടെ വാദങ്ങള്‍ തള്ളി നീനു വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. രഹ്ന തന്നെക്കുറിച്ച് പറയുന്നതെല്ലാം നുണയാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള എല്ലാ കാര്യങ്ങളും അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും നീനു പറയുന്നു. തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നും മാനസിക രോഗത്തിന് ചികിത്സ തേടിയെന്നത് തെറ്റാണെന്നും നീനു പറഞ്ഞു.