കെവിന്റെ തിരോധാനം അറിഞ്ഞപ്പോഴേ അന്വേഷിക്കാൻ മുഖ്യമന്ത്രി പറഞ്ഞു; തെറ്റിദ്ധരിപ്പിച്ചത് കോട്ടയം എസ്പി
കോട്ടയം: കെവിന്റെ തിരോധാനവും മരണവും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്. കെവിന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് റിപ്പോര്‍ട്ട്.
എന്നാല്‍ കോട്ടയം എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കെവിനെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കോട്ടയം എസ്പിയെ ടിബിയിലേക്ക് വിളിപ്പിച്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ. ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുണ്ട് എന്നായിരുന്നു എസ്പി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ മറുപടി.
എന്നാല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങിയതിന് ശേഷം മാത്രം ആയിരുന്നു കോട്ടയം എസ്പി , ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. ഇക്കാര്യം വ്യക്തമായ സാഹചര്യത്തില്‍ ആണ് എസ്പിയെ സ്ഥലം മാറ്റിയതും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതും എന്നാണ് റിപ്പോര്‍ട്ട്.
പിണറായിയ്ക്ക് ചീത്തപ്പേര്
പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറ്റവും അധികം ചീത്തപ്പേര് കേട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം അന്വേഷിക്കാം എന്നാണ് കെവിന്റെ ഭാര്യ പോലീസിനെ സമീപിച്ചപ്പോള്‍ എസ്‌ഐ നല്‍കിയ മറുപടി. ഇത് സംബന്ധിച്ച് പിണറായി വിജയന്‍ നല്‍കിയ വിശദീരണവും വിവാദത്തിന് വഴിവച്ചിരുന്നു.
അറിഞ്ഞപ്പോള്‍ തന്നെ നടപടി
എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കെവിന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ കോട്ടയം എസ്പിയെ നേരിട്ട് വിളിച്ചുവരുത്തി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അടുത്ത ദിവസം
എന്നാല്‍ സംഭവം നടന്ന് അടുത്ത ദിവസം തന്നെ കെവിന്റെ മൃതദേഹം കൊല്ലം തെന്‍മലയ്ക്കടുത്തുള്ള തോട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മെയ് 27 ന് ആയിരുന്നു കെവിനെ തട്ടിക്കൊണ്ടുപോയതായുള്ള പരാതി ഭാര്യ നീനു കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയത്. ആ സമയത്ത് തന്നെ അന്വേ,ണം നടത്തിയിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.
എസ്പിയ്ക്ക് സ്ഥാനചലനം
കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിറകെ തന്നെ കോട്ടയം എസ്പി ആയിരുന്ന മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനാണ് കോട്ടയം എസ്പിയുടെ ചുതല ഇപ്പോഴുള്ളത്.
13 അംഗ സംഘം
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെയുള്ള 13 അംഗ സംഘമാണ് കെവിനെ വധത്തിന് പിന്നില്‍ എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോയും കേസിലെ പ്രതിയാണ്. ചാക്കോ ആണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. കേസില്‍ ഷാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയും ആണ്.
രണ്ട് പേരെ
മെയ് 27 ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു കെവിനേയും ബന്ധുവായ അനീഷിനേയും ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. മാന്നാനത്തെ വീട്ടില്‍ നിന്നായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്. പിന്നീടെ അനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം റോഡില്‍ ഇറക്കി വിടുകയായിരുന്നു.
പോലീസിനും പങ്ക്
കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗാന്ധിനര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിനും പങ്കുള്ളതായാണ് ആരോപണം. തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവര്‍ ബിജുവിനെ ഫോണില്‍ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തട്ടിക്കൊണ്ടുപോയവരെ കുറിച്ചും തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പോലീസ് അനാസ്ഥ കാണിക്കുകയായിരുന്നു.
മിശ്ര വിവാഹിതര്‍
മിശ്രവിവാഹിതരാണ് നീനുവിന്‌റെ മാതാപിതാക്കള്‍. എന്നാല്‍ കെവിന്റെ ജാതിയായിരുന്നു ഈ വിവാഹത്തിന് ഇവര്‍ക്കുള്ള തടസ്സം. സംഭവത്തില്‍ നീനുവിന്റെ മാതാവ് രഹ്നയ്ക്ക് പങ്കുണ്ടോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവര്‍ ഇപ്പോഴും ഒളിവില്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും വിവാദമായ വിഷയവും കെവിന്റെ കൊലപാതകം ആയിരുന്നു. കൊലയാളി സംഘത്തിലെ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായിരുന്നു എന്നതാണ് വലിയ വിവാദത്തിന് വഴിവച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷയെ സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങളും വലിയ വിവാദമായി.