കെവിൻ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഞായറാഴ്ച തെളിവെടുപ്പ്,മൊഴിയിൽ ഉറച്ച് പ്രതികൾ
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂകയുള്ളു.
കോട്ടയം: കെവിന്റേത് മുങ്ങിമരണമെന്ന് ഇടക്കാല പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ 14 മുറിവുകളും മറ്റ് പാടുകളും മരണകാരണമായിട്ടില്ലെന്നും, ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂകയുള്ളു.
തെന്മല ചാലിയേക്കര തോട്ടിന് സമീപമെത്തിയ കെവിൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കെവിനെ മർദ്ദിച്ചവശനാക്കി തോട്ടിൽ തള്ളിയതാണോ എന്നും, അബോധവാസ്ഥയിലായ കെവിനെ മരിച്ചുവെന്ന് കരുതി തോട്ടിൽ ഉപേക്ഷിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ രണ്ട് സാദ്ധ്യതകളും തള്ളിക്കള്ളനാകില്ലെന്ന് അന്വേഷണസംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രക്ഷപ്പെട്ടെന്ന്...
തെന്മല ചാലിയേക്കര തോട്ടിന് സമീപം വാഹനം നിർത്തിയപ്പോൾ കെവിൻ ചാടിപ്പോയെന്നാണ് പ്രതികളുടെ മൊഴി. ചാലിയേക്കര തോടിന്റെ ഭാഗത്തേക്ക് ഓടിയ കെവിനെ പിന്നീട് അന്വേഷിച്ചില്ലെന്നും പ്രതികൾ പറഞ്ഞിരുന്നു. പിടിയിലായ എല്ലാ പ്രതികളും ഇതേമൊഴിയാണ് നൽകിയിരിക്കുന്നതെങ്കിലും പോലീസ് സംഘം ഇത് മുഖവിലയ്ക്കെടുത്തില്ല. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് വ്യക്തമായ സാഹചര്യത്തിൽ കെവിനെ മർദ്ദിച്ച് പുഴയിൽ തള്ളാനും മുക്കിക്കൊല്ലാനുമുള്ള സാദ്ധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.
14 പേർ....
കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ, ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നിവരടക്കം 14 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അതേസമയം, നീനുവിന്റെ അമ്മയും തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രകയുമായ രഹ്ന ബീവിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കെവിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
ഞായറാഴ്ച...
കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും ഞായറാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ കോട്ടയം മാന്നാനത്ത് എത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയ വീട്ടിലും, പരിസരപ്രദേശങ്ങളിലും അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തും. ഇതിനുശേഷം പ്രതികൾ കെവിനുമായി സഞ്ചരിച്ച റൂട്ടിലും മൃതദേഹം കണ്ടെത്തിയ കൊല്ലം തെന്മല ചാലിയേക്കരയിലും തെളിവെടുപ്പുണ്ടാകും.
രഹ്ന ബീവി...
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകൻ ഷാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കോട്ടയത്തെ ബിരുദ പഠനത്തിനിടെയാണ് നീനു ചാക്കോ കെവിനുമായി പ്രണയത്തിലായത്. എന്നാൽ കെവിന്റെ സാമ്പത്തിക സ്ഥിതിയും, ജാതിയും നീനുവിന്റെ വീട്ടുകാരുടെ എതിർപ്പിന് കാരണമായി. തുടർന്ന് വീട് വിട്ടിറങ്ങിയ നീനുവും കെവിനും മേയ് 24ന് വിവാഹിതരായി. ഇതിനുപിന്നാലെയാണ് ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നീനുവിന്റെ മാതാപിതാക്കളുടെ നിർദേശപ്രകാരമായിരുന്നു ഈ തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.