'ഇനിയവനെ തല്ലേണ്ട, ചത്തുപോകും'! കെവിൻ ഓടിരക്ഷപ്പെട്ടിട്ടില്ല.. പ്രതികളുടെ മൊഴി തളളി അനീഷ്
കോട്ടയം: കെവിന്‍ ജോസഫിന്റെ മരണം കൊലപാതകമാണോ എന്നുറപ്പിക്കാനാവാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. പറഞ്ഞ് പഠിപ്പിച്ചത് പോലെ പ്രതികളെല്ലാം ഒരേ മൊഴി തന്നെ ആവര്‍ത്തിക്കുന്നത് പോലീസിനെ കൂടുതല്‍ കുഴപ്പിക്കുന്നു. കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്നും ചാടിപ്പോയി എന്ന മൊഴിയില്‍ ഷാനു ചാക്കോയും കൂട്ടരും ഉറച്ച് നില്‍ക്കുകയാണ്.
ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുക്കുകയാണ് എങ്കില്‍ കെവിന്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചതാണ് എന്ന് കരുതേണ്ടതായി വരും. എന്നാല്‍ പോലീസും പ്രതികളും പറയുന്നത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍ കെവിന്റെ ബന്ധുവായ അനീഷ് തയ്യാറല്ല. അനീഷ് വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ കെവിന്റെത് അസാധാരണ മരണമായിരുന്നു എന്നുറപ്പിക്കുന്നതാണ്.
കെവിൻ ഓടിരക്ഷപ്പെട്ടിട്ടില്ല
രണ്ട് കാറുകളിലായി കെവിനേയും അനീഷിനേയും കടത്തിക്കൊണ്ട് പോകുന്നതിനിടെ വാഹനം നിര്‍ത്തുകയും കെവിന്‍ ചാടിപ്പോവുകയും ചെയ്തുവെന്നാണ് പ്രതികള്‍ പോലീസിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സാധ്യമല്ലെന്ന് അനീഷ് പറയുന്നു. കാരണം മര്‍ദ്ദനമേറ്റ് ഒരടി പോലും അനങ്ങാന്‍ സാധിക്കാത്ത നിലയിലാണ് കെവിനെ താന്‍ അവസാനമായി കണ്ടതെന്ന് അനീഷ് പറയുന്നു. അതുകൊണ്ട് തന്നെ കെവിന്‍ ഓടിരക്ഷപ്പെട്ടുവെന്നത് വിശ്വസിക്കാനാവില്ല.
തെന്മലയിലെ കാഴ്ച കണ്ടോ
മാന്നാനത്തെ വീട്ടില്‍ നിന്നും പിടികൂടിയ ശേഷം അനീഷിനേയും കെവിനേയും വെവ്വേറെ കാറുകളിലാണ് കയറ്റിയിരുന്നത്. വാഹനത്തില്‍ വെച്ച് ഷാനു ചാക്കോയും കൂട്ടരും കെവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അനീഷിനും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. ഒരിടത്ത് എത്തിയപ്പോള്‍ 'ദാ കാഴ്ചകള്‍ കണ്ടോ.. തെന്മലയിലെ കാഴ്ചകളാണ്. ഇനി ജീവിതത്തില്‍ കാണാന്‍ പറ്റിയില്ലെങ്കിലോ' എന്ന് അക്രമികളിലൊരാള്‍ പറഞ്ഞു. തെന്മലയാണ് സ്ഥലമെന്ന് അങ്ങനെയാണ് മനസ്സിലായത്.
കെവിന് വലിച്ച് പുറത്തിട്ടു
തലയ്ക്ക് അടിയേറ്റത് കാരണം അനീഷിന് ഛര്‍ദ്ദിക്കാന്‍ വന്നതിനെ തുടര്‍ന്നാണ് കാര്‍ ഒരിടത്ത് നിര്‍ത്തിയത്. വാഹനത്തില്‍ നിന്നും അനീഷിനെ റോഡിലേക്ക് വലിച്ചിറക്കി നിലത്ത് ഇരുത്തി. കുറച്ച് സമയം കഴിഞ്ഞാണ് കെവിനെ കയറ്റിയ വാഹനം അവിടേക്ക് എത്തിയത്. നിര്‍ത്തിയിട്ട ആദ്യത്തെ കാറിന് മുന്നിലായിട്ടാണ് കെവിനുള്ള കാര്‍ വന്ന് നിന്നത്. വാഹനത്തില്‍ നിന്നും കെവിനെ വലിച്ച് പുറത്തേക്കിട്ടു.
അനങ്ങാനാവാത്ത വിധം അവശൻ
തീര്‍ത്തും അവശനായിരുന്ന കെവിനെ അക്രമികള്‍ നിലത്ത് ഇരുത്തി. എഴുന്നേറ്റ് മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശനാണ് കെവിനെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുമായിരുന്നുവെന്ന് അനീഷ് പറയുന്നു. ഓടി രക്ഷപ്പെടാന്‍ പറഞ്ഞാല്‍ പോലും അതിന് സാധിക്കാത്ത വിധം അവശനായിരുന്നു കെവിനെന്നും അനീഷ് ആവര്‍ത്തിച്ച് പറയുന്നു. കെവിന്‍ ഓടിപ്പോകുന്നത് താന്‍ കണ്ടിട്ടില്ല.
ഇനി തല്ലിയാൽ ചത്ത് പോകും
വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ സംഘത്തിലുള്ള ഒരാള്‍ കെവിനെ വീണ്ടും തല്ലാന്‍ ഓങ്ങിയിരുന്നു. എന്നാല്‍ മറ്റൊരാള്‍ തടഞ്ഞു. ഇനിയവനെ തല്ലേണ്ട, ചത്തുപോകുമെന്ന് അവരിലൊരാള്‍ പറയുന്നത് കേട്ടതായി അനീഷ് പറയുന്നു. ശേഷം അവര്‍ അനീഷിനെ വാഹനത്തില്‍ വലിച്ച് കയറ്റി. കെവിന്‍ ഓടിരക്ഷപ്പെട്ടുവെന്ന് തന്നോടും പറഞ്ഞതായി അനീഷ് പറയുന്നു.
ഡ്രൈവറുടെ മൊഴി
കെവിന് ക്രൂരമായ മര്‍ദ്ദനമേറ്റതായി രണ്ട് വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറായ ടിറ്റു ജെറോം നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍ ഒരാളും നീനുവിന്റെ ബന്ധുവും ആയ നിയാസിന്റെ സഹോദരിയെ കോട്ടയത്ത് നിന്നും കൂട്ടിക്കൊണ്ട് വരാന്‍ എന്ന പേരിലാണ് ടിറ്റുവിന്റെ ഓട്ടം വിളിച്ചത്. മറ്റൊരു പ്രതിയായ മനുവാണ് ടിറ്റുവിനെ ബന്ധപ്പെട്ട് കാര്‍ തരപ്പെടുത്തിയത്.
മർദ്ദനം കണ്ട് ഞെട്ടി
കെവിനേയും കൊണ്ട് ടിറ്റുവിന്റെ കാറിലാണ് സംഘം കയറിയത്. കെവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് കണ്ട തനിക്ക് കുറേനേരം വണ്ടി ഓടിക്കാന്‍ പോലും സാധിച്ചില്ലെന്ന് ടിറ്റു മൊഴി നല്‍കി. ആയുധങ്ങള്‍ സൂക്ഷിച്ച മറ്റൊരു വാഹനത്തിലാണ് താന്‍ പിന്നെ യാത്ര തുടര്‍ന്നത് എന്നും ടിറ്റു മൊഴി നല്‍കി. ഈ വാഹനമായിരുന്നു ഏറ്റവും പിറകില്‍ ഉണ്ടായിരുന്നത്.
Recommended Video
ചാടിപ്പോയെന്ന് പ്രതികൾ
മറ്റ് വാഹനങ്ങള്‍ തെന്മലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് തങ്ങളുടെ വാഹനവും നിര്‍ത്തി. അന്വേഷിച്ചപ്പോള്‍ കെവിന്‍ തങ്ങളുടെ കയ്യില്‍ നിന്നും ചാടിപ്പോയി എന്നാണ് മറ്റുള്ളവര്‍ പറഞ്ഞതെന്നും ടിറ്റു വെളിപ്പെടുത്തി. പിറ്റേ ദിവസം തോട്ടില്‍ നിന്നും കെവിന്റെ മൃതദേഹം ലഭിച്ചതോടെ ഒളിവില്‍ പോയ ടിറ്റു മറ്റുള്ളവര്‍ അറസ്റ്റിലായതോടെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.