രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല! കലിപ്പിൽ ഖുശ്ബു, കാറിൽ നിന്നിറങ്ങാതെ മടങ്ങി!
Recommended Video
മലപ്പുറം: വയനാട് മണ്ഡലം തന്റെ രണ്ടാം സീറ്റായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് അത്യാവേശത്തിലാണ്. സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ സീറ്റുകളിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തരംഗമായി ആഞ്ഞടിക്കുമെന്നും ദക്ഷിണേന്ത്യ ആകെ രാഹുല്‍ പ്രഭാവത്തില്‍ തിളങ്ങും എന്നുമാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. എന്നാല്‍ മലപ്പുറത്ത് നിന്നും പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ അത്ര ആശ്വാസമുളളതല്ല.
ജയിപ്പിക്കുന്നത് ലീഗ്
വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാകുന്നതിനുളള പ്രധാന കാരണങ്ങളിലൊന്ന് ലീഗിന്റെ സ്വാധീന കേന്ദ്രങ്ങള്‍ ഈ മണ്ഡലത്തിലുണ്ട് എന്നതാണ്. വണ്ടൂരും ഏറനാടും പോലുളള മണ്ഡലങ്ങളാണ് വയനാടിനെ യുഡിഎഫ് കോട്ടയായി നിലനിര്‍ത്തിപ്പോരുന്നത്. ഏറ്റവും അധികം വോട്ട് നേടുന്ന സ്ഥലങ്ങള്‍ മലപ്പുറത്തെ നിയോജക മണ്ഡലങ്ങളാണ്.
ചോരാത്ത വോട്ടുകൾ
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും കോഴിക്കോട്ടെ തിരുവമ്പാടിയുമടക്കം കൈവിട്ടാലും മലപ്പുറത്തെ ലീഗ് കോട്ടകളാണ് യുഡിഎഫ് തുണയാവാറുളളത്. ഒരിക്കലും ചോരില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പുളള ലീഗ് വോട്ടുകളാണ് വണ്ടൂരിലേതും ഏറനാടിലേതും.
മലപ്പുറത്ത് നാണക്കേട്
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസിനൊപ്പം ലീഗും ആവേശത്തിലാണ്. എന്നാല്‍ ആ ആവേശം പ്രചാരണ പരിപാടികളില്‍ കാണുന്നില്ല എന്നാണ് മലപ്പുറത്ത് നടന്ന ഈ സംഭവം വ്യക്തമാക്കുന്നത്. മലപ്പുറം തുവ്വൂരില്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുളള പ്രചാരണ പരിപാടി സംഘടിപ്പിച്ചിരുന്നു
പരിപാടിക്ക് ആളില്ല
പ്രമുഖ നടിയും എഐസിസി സെക്രട്ടറിയുമായ ഖുശ്ബുവാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തുവ്വൂരില്‍ എത്തിയത്. എന്നാല്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ ഖുശ്ബു മടങ്ങുകയാണ് ചെയ്തത്. കാരണം കോണ്‍ഗ്രസ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു.
വേണ്ട ഒരുക്കങ്ങളില്ല
വൈകിട്ട് നാല് മണിക്കായിരുന്നു തുവ്വൂരിലെ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഖുശ്ബു എത്തിയത് നാലരയോടെ ആയിരുന്നു. എന്നാല്‍ അര മണിക്കൂര്‍ ഖുശ്ബു വൈകിയെത്തിയിട്ടും പരിപാടിക്ക് വേണ്ട ഒരുക്കങ്ങളൊന്നും സംഘാടകര്‍ നടത്തിയിട്ടുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കലിപ്പിൽ ഖുശ്ബു
മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയുളള പരിപാടിയില്‍ ആളുകളുടെ പങ്കാളിത്തവും വളരെ കുറവായിരുന്നു. ഇത് ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. പരിപാടി സ്ഥലത്തേക്ക് എത്തിയ കാറില്‍ നിന്നും അവര്‍ പുറത്തേക്ക് ഇറങ്ങിയില്ല. സംഘാടകര്‍ അനുനയ ശ്രമം നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല.
കോൺഗ്രസിന് നാണക്കേട്
മാത്രമല്ല പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ ഖുശ്ബു മടങ്ങിപ്പോവുകയും ചെയ്തു. സംഭവം കോണ്‍ഗ്രസിനാകെ നാണക്കേട് ആയിരിക്കുകയാണ്. യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളുകളെ എത്തിക്കാൻ ആയില്ല എന്നത് കോണ്‍ഗ്രസിനും ലീഗിനും വലിയ ക്ഷീണമാണ്.
വിശദീകരണം തേടി
പൊതുയോഗത്തിന്റെ സമയം സംബന്ധിച്ച് വന്ന ചില ആശയക്കുഴപ്പങ്ങളാണ് ആളുകളുടെ പങ്കാളിത്തം കുറയാനുളള കാരണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം സംഭവത്തെക്കുറിച്ച് പറയുന്നത്. തുവ്വൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തോട് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ് വിശദീകരണം തേടിയിട്ടുണ്ട്.
തിരുനെല്ലിയിലെത്തി രാഹുല്‍
നാളെത്തന്നെ തുവ്വൂര്‍ മണ്ഡലം പ്രസിഡണ്ട് വിശദീകരണം നല്‍കണം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. അതിനിടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയിട്ടുണ്ട്. അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെത്തി രാഹുല്‍ ബലിയര്‍പ്പിച്ചു.
വയനാട്ടിൽ പര്യടനം
സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വന്‍ സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം പ്രമാണിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്.
ശബരിമല വിവാദം ബാധിക്കില്ല.. സംസ്ഥാനത്തെ 20 സീറ്റുകളും ഇടതുപക്ഷത്തിനെന്ന് ലോറൻസ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ