കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...
കേസെടുക്കുന്നതിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിലും പോലീസ് അലംഭാവം കാണിച്ചെന്നാണ് ആരോപണം.
Recommended Video
കോട്ടയം: ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന. കെവിന്റെ ഭാര്യാസഹോദനുമായി ബന്ധമുള്ള യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, കെവിനെ തട്ടിക്കൊണ്ടുപോയ സംഘം തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനകളുണ്ട്.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും കൂട്ടുകാരുമാണ് കോട്ടയത്ത് നിന്ന് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് അനീഷിനെ മർദ്ദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെവിനെ കാണാതായതോടെ ഭാര്യ നീനുവും പിതാവും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കുന്നതിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിലും പോലീസ് അലംഭാവം കാണിച്ചെന്നാണ് ആരോപണം.
തെന്മലയിൽ...
തട്ടിക്കൊണ്ടുപോയ കെവിനെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹത്തിൽ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടുപോയ കെവിനെ വാഹനത്തിലിട്ട് മർദ്ദിച്ചവശനാക്കി കൊലപ്പെടുത്തിയതാകുമെന്നാണ് പോലീസിന്റെ അനുമാനം.
പത്ത് പേർ...
കെവിനെ കാണാതായതിന് പിന്നാലെ ഭാര്യ നീനു പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഘത്തിൽ ഉൾപ്പെട്ട ഒരാളെയാണ് പോലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് സൂചന. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
നീനുവിന് ദേഹാസ്വാസ്ഥ്യം...
അതിനിടെ, കെവിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഭാര്യ നീനുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. അവശനിലയിലായ നീനുവിനെ ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം തെന്മല സ്വദേശിനിയായ നീനു കോട്ടയത്തെ കോളേജിൽ പഠിക്കുന്നതിനിടെയാണ് കെവിനുമായി അടുപ്പത്തിലാകുന്നത്. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചെങ്കിലും നീനുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനെതുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച കെവിനും നീനുവും കെവിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായത്.
വീട്ടിൽ നിന്നിറങ്ങി...
കെവിനും നീനുവും ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്നു. ഇതിനാലാണ് നീനുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. നീനുവിന് മറ്റൊരു വിവാഹം ഉറപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് മെയ് 24ന് രാവിലെ പരീക്ഷാ വിവരങ്ങൾ അറിയാനെന്ന് പറഞ്ഞ് നീനു കോട്ടയത്തേക്ക് പോയത്. വൈകീട്ട് 7.30ന് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് മെയ് 25ന് നീനുവിന്റെ വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
തട്ടിക്കൊണ്ടുപോയി...
കെവിനും നീനുവും വിവാഹം കഴിഞ്ഞതിന്റെ രേഖകൾ പോലീസിന് നൽകി. എന്നാൽ നീനുവിനോട് പോലീസ് നിർദേശിച്ചത് വീട്ടുകാരോടൊപ്പം പോകാനായിരുന്നു. പോലീസ് തീരുമാനത്തെ എതിർത്ത നീനു, ഭർത്താവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് പറഞ്ഞു. നീനു ശക്തമായി പ്രതിഷേധിച്ചതോടെ കെവിന്റെ കൂടെ പോകാൻ പോലീസ് അനുവാദം നൽകി. തുടർന്ന് നീനു ഗാന്ധിനഗറിലെ ഹോസ്റ്റലിലും കെവിൻ ബന്ധുവായ അനീഷിന്റെ വീട്ടിലേക്കും പോയി. ഇവിടെനിന്നാണ് കെവിനെയും അനീഷിനെയും മൂന്നു കാറുകളിലായി എത്തിയവർ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചവശനാക്കിയ അനീഷിനെ പിന്നീട് പുനലൂരിൽ ഇറക്കിവിട്ടിരുന്നു.