ക്ഷേത്ര ഭാരവാഹിയുടെ കൊല: കൂട്ട കൂറുമാറ്റം
തിരുവനന്തപുരം: കിളിമാനൂർ താന്നിമൂട് മാടൻ നട ക്ഷേത്രത്തിലെ ഭാരവാഹി ഗോപിനാഥനെ കൊലപ്പെടുത്തിയ കേസിലെ വിസ്തരിച്ച ആറ് സാക്ഷികളിൽ നാലുപേർ കൂറുമാറി. മൂന്നുപേർ ദൃക് സാക്ഷികളാണ് . ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ആയിരുന്ന മുൻ കഠിനം കുളം എസ്.എെ സുഹോത്രൻ ,മുൻ സെക്രട്ടറി ലോഹിത ദാസ്,ക്ഷേത്ര ഭാരവാഹി ബിജു എന്നീ ദൃക് സാക്ഷികളാണ് വിചാരണ വേളയിൽ കൂറുമാറി പ്രതി ഭാഗം ചേർന്നത്. പ്രതികളുടെ ആക്രമണത്തിൽ സുഹോത്രന് പരിക്കേറ്റിരുന്നു. ഇയാളെ പ്രതികൾ ആക്രമിയ്ക്കുന്നത് തടയാൻ ശ്രമിയ്ക്കുന്നതിനിടെയാണ് ഗോപിനാഥനെ പ്രതികൾ മാരകമായി പരിക്കേൽപ്പിച്ചത്.
കൂറുമാറിയ ലോഹിത ദാസൻ കൊല്ലപ്പെട്ട ഗോപിനാഥന്റെ സഹോദരിയുടെ ഭർത്താവാണ് .മുൻ ക്ഷേത്ര കമ്മറ്റി ഭാരവാഹിയും ട്രാവൽ ഏജൻസി ഉടമയുമായ ബിജു പോലീസിന് നൽകിയ മൊഴിൽ കേസിലെ പ്രതികളായ രവിരാജനും അളിയൻ അനിൽ കുമാറും ചേർന്ന് ഗോപിനാഥനെ കല്ല് കൊണ്ട് തലയ്ക്കിടിച്ച് മാരക പരിക്കേൽപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. ക്രോസ് വിസ്താരത്തിൽ സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ മൊഴി നൽകി.
എന്നാൽ കുഴൽ കിണർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിയായ രവിരാജനുമായി ഗോപിനാഥനടക്കമുളള ക്ഷേത്ര ഭാരവാഹികൾക്ക് വിരോധം ഉണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചു. സംഭവ ദിവസം കല്ല് കൊണ്ട് ഗോപിനാഥന്റെ തലയ്ക്ക് ഏറ്റ മാരകമായ മുറിവാണ് ഗോപിനാഥന്റെ മരണ കാരണമായതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.കേസിലെ പ്രതിയായ രവിരാജൻ നൽകിയിട്ടുളള പല കേസുകളിലും ബിജു പ്രതിയാണെന്ന കാര്യവും ഇയാൾ കോടതിയിൽ സമ്മതിച്ചു. ഇതിൽ ഒരു കേസ് തീർപ്പായ കാര്യം ശരിയാണെന്നും ബിജു കോടതിയെ അറിയിച്ചു. പ്രതികളിൽ രവിരാജനെ സാക്ഷിയായ ബിജു കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.
ക്ഷേത്രത്തിന് സമീപത്തെ താമസക്കാരി യായ ഗീതാഞ്ജലി ഇങ്ങനെ ഒരു സംഭവം നടന്നതായി അറിഞ്ഞില്ലെന്ന് പറഞ്ഞാണ് കൂറുമാറിയത് .സംഭവത്തെ കുറിച്ച് അറിയാമെന്ന് പോലീസിന് മൊഴി നൽകിയിരുന്ന യാളാണ് ഗീതാഞ്ജലി.
2010 ഏപ്രിൽ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്ര ആവശ്യത്തിനായി കുഴിച്ച കുഴൽ കിണർ തന്റെ വസ്തുവിലാണെന്ന് ആരോപിച്ച് പ്രതിയായ രവിരാജൻ ക്ഷേത്ര ഭാരവാഹികളുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. രവിരാജൻ തന്റെ അളിയനായ അനിൽ കുമാറിന്റെയും പുറത്തുനിന്നുമുളള മറ്റ് പ്രതികളുടെയും സഹായത്താൽ ക്ഷേത്ര വളപ്പിൽ കടന്ന് കുഴൽ കിണറും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർക്കുകയും ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് പരിക്കേൽപ്പിയ്ക്കുകയും ചെയ്തു .പ്രതികളുടെ ആക്രമണത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ ഗോപിനാഥൻ പിന്നീട് മരണമടഞ്ഞു.
രവിരാജൻ,അനിൽ കുമാർ,തുളസി, അനിൽകുമാർ, സുന്ദരൻ,സുരേന്ദ്രൻ,മുകേഷ്, വിജയൻ,അനിൽ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.കേസിലെ പ്രതിയായ ഫ്രാൻസിസ് വിചാരണയ്ക്ക് മുൻപേ മരിച്ചു പോയി.