സിപിഎമ്മിനെതിരെ വയൽക്കിളികളുടെ സമരകാഹളം.. ഒപ്പം സുധീരനും സുരേഷ് ഗോപിയും പിസി ജോർജും!
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. സിപിഎം കത്തിച്ച് കളഞ്ഞ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ പുനര്‍നിര്‍മ്മിച്ച് കൊണ്ടാണ് രണ്ടാം ഘട്ട സമരത്തിന് തുടക്കമായത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കീഴാറ്റൂരെത്തിയിട്ടുണ്ട്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് എതിരെ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. വയല്‍ക്കിളി സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയമ്മ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരത്തില്‍ നിന്നും കീഴാറ്റൂര്‍ പാടം വരെയായിരുന്നു ജനകീയ മാര്‍ച്ച്.
പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് വന്‍ പോലീസ് സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഎം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, നടനും എംപിയുമായ സുരേഷ് ഗോപി, പിസി ജോര്‍ജ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, സാമൂഹിക പ്രവര്‍ത്തക ദയാബായി എന്നിവരടക്കമുള്ള പ്രമുഖര്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കീഴാറ്റൂരിലെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ തളിപ്പറമ്പില്‍ നിന്നും ആരംഭിച്ച പൊതുജന മാര്‍ച്ച് മൂന്ന് മണിയോടെ കീഴാറ്റൂരിലെത്തി. പാടത്ത് വന്‍ പ്രതിഷേധ യോഗവും ചേര്‍ന്നു. കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ കമ്മ്യൂണിസ്‌ററ് നേതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നയങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. വയല്‍ക്കിളി സമരത്തിന് സമാന്തരമായി സിപിഎമ്മിന്റെ നാടിന് കാവല്‍ സമരവും പുരോഗമിക്കുന്നുണ്ട്. വയല്‍ക്കിളി സമരം കാണാന്‍ പോലും കീഴാറ്റൂരിലേക്ക് പോകരുത് എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. സമരപ്പന്തല്‍ കത്തിച്ചത് പോലൊരു പ്രകോപനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ഉണ്ടാകരുതെന്നും സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications