'കെകെ രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവും', നടക്കുന്നത് ആസൂത്രിത കുപ്രചാരണമെന്ന് പി ജയരാജൻ
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് എതിരെയുളള പ്രചാരണങ്ങളെ പ്രതിരോധിച്ച് പി ജയരാജൻ രംഗത്ത്. രാഗേഷിന് എതിരെ നടക്കുന്ന ആസൂത്രിതമായ കുപ്രചാരണം ആണെന്ന് പി ജയരാജൻ ആരോപിക്കുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകഠ്ണമായാണ് കെകെ രാഗേഷിനെ തിരഞ്ഞെടുത്തത് എന്നും പാർട്ടി ഏൽപ്പിച്ച പല ഉത്തരവാദിത്തങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് രാഗേഷ് എത്തിയത് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.
''സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കെ. കെ. രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും വിമർശനത്തിന് അതീതരല്ല. എന്നാൽ വിമർശനവും കെട്ടിച്ചമച്ച നുണപ്രചാരണവും രണ്ടാണ്. കേരളത്തിലെ എൽഡിഎഫിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷത്തിനെതിരെയും പ്രത്യേകിച്ച് സിപിഐഎമ്മിനെതിരെയും സംഘടിതമായ അപവാദ പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത്.

കോർപ്പറേറ്റ് ധനമൂലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും വെള്ളപൂശുകയും അതേസമയം ഇടതുപക്ഷത്തെ തുടർച്ചയായി താറടിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അജണ്ട ഇത് ആദ്യമായി അല്ല കേരളത്തിൽ ദൃശ്യമാകുന്നത്.
സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് സഖാവ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസകാലത്ത് ഒരു പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്ന നേതാവാണ്. പാർട്ടി അംഗം, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി നിർവഹിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.
സിപിഐഎമ്മിന്റെ പ്രവർത്തനം വ്യക്തികേന്ദ്രീകൃതമല്ല; കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവർത്തനത്തിലെ പോരായ്മകളും വിമർശനങ്ങളും വിലയിരുത്തലുകളും പാർട്ടിക്കകത്ത് ജനാധിപത്യപരമായി ചർച്ച ചെയ്ത് തിരുത്തുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനവും ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്. അതിനാൽ ഒരാളെ മാത്രം നിരന്തരം ലക്ഷ്യമിട്ട് നടത്തുന്ന വ്യക്തിഹത്യാ പ്രചാരണത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം പാർട്ടിയെ ആക്രമിക്കുകയും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണെന്ന് തിരിച്ചറിയണം.
ഈ സംഘടിത നുണപ്രചാരണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് മുന്നോട്ടുവരേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണ്. സഖാവ് രാഗേഷ് ഈ പാർട്ടിയുടെ പ്രതിനിധിയാണ്; പ്രതീകമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഖാവിനെതിരെ നടക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും തുറന്നുകാട്ടാനും പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ സഖാക്കളും സുഹൃത്തുക്കളും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു''.














Click it and Unblock the Notifications