'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ...'' രൂക്ഷ പ്രതികരണവുമായി കെകെ രമ
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുമായുണ്ടായ തര്‍ക്കതിന് ശേഷം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. യുഡിഎഫ് അനുകൂല പ്രൊഫൈലുകള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയും അശ്ലീലവുമാണ് മന്ത്രിക്കെതിരെ നടത്തുന്നത്.
ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിഎംപി നേതാവ് കെകെ രമ. ആലത്തൂർ എംപി രമ്യ ഹരിദാസ്, സാമൂഹ്യപ്രവർത്തകയായ ശ്രീജ നെയ്യാറ്റിൻകര എന്നിവരും സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയമാകുന്നുണ്ട്.
ആണത്ത രാഷ്ട്രീയത്തിന്റെ അഴിഞ്ഞാട്ടം
കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിന്റെ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ആലത്തൂർ മണ്ഡലത്തിലെ എം പി രമ്യ ഹരിദാസിന്റെ ഒരു ടെലിവിഷൻ ചർച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്തു വന്നതു മുതൽ ഒരു സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിൽ വലിയ പരിഹാസത്തിനാണവർ പാത്രമായത്.
വ്യാപകമായ സൈബർ ആക്രമണം
സാധാരണ പ്രവർത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കൺവീനർ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിന്റെ കോട്ട എന്ന നിലയിൽ നിന്ന് ആലത്തൂരിൽ അവർ നേടിയ വിജയം CPM കാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിന്റെ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം. ഇന്നലെ ഫിഷറീസ് പരമ്പരാഗത വ്യവസായം, മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയാണ് വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയായത്.
'കുണ്ടറ അണ്ടിയാപ്പീസ്'
കശുവണ്ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെ ദുഃസൂചനകൾ വച്ച് അധിക്ഷേപിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ സമര- സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള പൊതു പ്രവർത്തകയാണവർ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കേണ്ടത് വ്യക്ത്യധിക്ഷേപം നടത്തിയിട്ടല്ല. 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വർഗ വിരുദ്ധതയുടെ ജീർണ്ണ മനോഭാവം കൂടി പേറുന്നവരാണ്.
തളർത്താമെന്നത് വെറും വ്യാമോഹം
എക്കാലത്തും ഉറച്ച സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകയാണ് ശ്രീജനെയാറ്റിൻകര. സംഘി പ്രൊഫൈലുകളിൽ നിന്നുള്ള സംഘടിതാക്രമണത്തിന് അവർ പലപ്പോഴും വിധേയയായിട്ടുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുമ്പോഴും ജീവിതാനുഭവങ്ങളുടെ കനൽവഴികൾ താണ്ടിയാണ് പൊതുരംഗത്തെ ഓരോ സ്ത്രീകളും നിൽക്കുന്നത്. ഇത്തരം ആക്രമണങ്ങൾ കൊണ്ട് അവരെ തളർത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.
പൊരുതിത്തോൽപ്പിച്ച്
എന്നാൽ അവർ നേരിടുന്ന അപവാദ ആക്രമണങ്ങൾ നമ്മുടെ രാഷ്ട്രീയ രംഗം എത്രമേൽ പുരുഷാധിപത്യത്തിന്റെയും ദളിത് വിരുദ്ധ ജാതിബോധത്തിന്റെയും തൊഴിലാളി വിരുദ്ധ ഉപരി വർഗ്ഗ താല്പര്യത്തിന്റെയും മണ്ഡലമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കുന്നു. സൈബറാക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും നിരന്തരം പൊരുതിത്തോൽപ്പിച്ച് പൊതുരംഗത്തുറച്ചു നിൽക്കുന്ന സ്ത്രീകളോടൊപ്പം നിൽക്കാൻ മുഴുവൻ ജനാധിപത്യവാദികൾക്കും ബാദ്ധ്യതയുണ്ട്''.
കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി!
പ്രിയങ്ക ഗാന്ധി സോണിയാ ഗാന്ധിയുടെ വഴിയെ! യോഗി ആദിത്യനാഥിനെ വിടാതെ പിടിച്ച് കോൺഗ്രസ്
കൊവിഡുമായി ഏറ്റവും കൂടുതൽ നാളായി ചികിത്സയിൽ കഴിയുന്നത് കൊല്ലത്തെ വീട്ടമ്മ, 48 ദിവസം!