അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്ര; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ.കെ രമ
നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നുവെന്നും രമ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണെന്ന് ആർഎംപി എംൽഎ കെ.കെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപ് വിഷയത്തിൽ സഭ പാസാക്കിയ പ്രമേയത്തിൽ ഏറെ അഭിമാനമുണ്ടെന്നും എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും,സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ പുലർത്തുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്നും അവർ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും പ്രതിപക്ഷവും പൊതുസമൂഹവും ഉയർത്തിയിരുന്നു. അക്കാര്യത്തിൽ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ലെന്നും അവർ ചൂണ്ടികാട്ടി. സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ല രമ പറഞ്ഞു.
"ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ഞുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല."
നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നുവെന്നും രമ പരിഹസിച്ചു. കിഫ്ബി കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയ്യാറാകണം. സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20000 ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണെന്നും രമ ചോദിച്ചു.
Recommended Video
കോവിഡ് പ്രതിരോധ പ്രവർത്തനം സംസ്ഥാന സർക്കാർ രാഷ്ട്രീയവൽക്കരിച്ചുവെന്നും രമ. ലോക്ക്ഡൗൺ കിറ്റ് വിതരണവും വളണ്ടിയർ സേവനവും രാഷ്ട്രീയ വൽക്കരിക്കുന്നു. കോവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണമെന്ന് പറഞ്ഞ രമ കണക്കുകൾ കുറച്ച് കാണിക്കുന്നതിലൂടെ സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അപ്രപ്യമാകുകയാണെന്നും പറഞ്ഞു.












Click it and Unblock the Notifications