ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച് കെകെ രമ സഭയിൽ, സത്യപ്രതിജ്ഞയ്ക്ക് 3 പേരില്ല
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വടകര എംഎല്‍എ കെകെ രമ എത്തിയത് ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച്. ഇതാദ്യമായാണ് കെകെ രമ വിജയിച്ച് നിയമസഭയില്‍ എത്തുന്നത്. വടകര നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനെ ആണ് കെകെ രമ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്. തന്റെ വിജയം നേരത്തെ ടിപി ചന്ദ്രശേഖരന് കെകെ രമ സമര്‍പ്പിച്ചിരുന്നു.
രാവിലെ 9 മണി മുതല്‍ ആണ് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. പ്രൊടെം സ്പീക്കര്‍ ആയ പിടിഎ റഹീമിന് മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലുന്നത്. ഇന്നും നാളെയുമാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. ഇന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആണ് പ്രധാന പരിപാടി.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലുന്നത്. 3 പേരൊഴികെ ഉളളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രി കൂടിയായ താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ അസുഖബാധിതന്‍ ആയതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയില്ല. കൊവിഡ് ക്വാറന്റീന്‍ കാരണം നെന്മാറ എംഎല്‍എ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ല. മാത്രമല്ല എ വിന്‍സെന്റും സത്യപ്രതിജ്ഞയ്ക്ക് എത്തില്ലെന്ന് അറിയിച്ചിരുന്നു. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുന്നു.
പലവിധ കൗതുകങ്ങളും ഇത്തവണ നിയമസഭയില്‍ ഉണ്ട്. സഭയിലെ 140 അംഗങ്ങളില്‍ 37 ശതമാനവും പുതുമുഖങ്ങള്‍ ആണ്. 53 എംഎല്‍എമാരാണ് നിയമസഭയിലെ കന്നിക്കാര്‍. കഴിഞ്ഞ തവണ എംഎല്‍എമാരായ 75 പേര്‍ വീണ്ടും സഭയില്‍ എത്തി. സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം കെസി ജോസഫും ഏറ്റവും സീനിയര്‍ ആയ അംഗം പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ചാണ്ടിയുമാണ്.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും ജൂനിയര്‍ ആയ അംഗം ഇടതുപക്ഷത്തെ എംഎല്‍എ ആയ സച്ചിന്‍ദേവ് ആണ്. പ്രതിപക്ഷ നിരയിലുളള ഏക വനിതാ എംഎല്‍എ കെകെ രമയാണ്. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നാണ് രമ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം പ്രതിപക്ഷത്തെ രണ്ടാം നിരയിലേക്ക് മാറിയിരിക്കുകയാണ്. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, പാലാ എംഎൽഎ മാണി സി കാപ്പൻ എന്നിവർ ഇംഗ്ലീഷിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications