സഖാവ് ജസീമയെ ഞെട്ടിച്ച് ശൈലജ ടീച്ചറുടെ ഒരു ഫോൺ കോൾ... ആ അഭിനന്ദനത്തിന് വലിയ വില
കൊല്ലം/കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ സിപിഎം സ്വീകരിക്കുന്ന ചില തീരുമാനങ്ങളും നടപടികളും ദേശീയ രാഷ്ട്രീയത്തിൽ വലിയ മാതൃകയായി മാറുന്ന സാഹചര്യങ്ങൾ അടുത്തകാലത്തായി സംഭവിക്കുന്നുണ്ട്. ആര്യ രാജേന്ദ്രൻ എന്ന 21 കാരിയെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആക്കിയത് അതുപോലെ ഒരു തീരുമാനമായിരുന്നു.
അത്തരത്തിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവം ആയിരുന്നു 21 വയസ്സുള്ള പെൺകുട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ വയലിക്കട ബ്രാഞ്ചിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ജസീമ ദസ്തക്കീർ ആയിരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ കെകെ ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം ജസീമയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ സന്തോഷം ജസീമ വൺഇന്ത്യ മലയാളവുമായി പങ്കുവച്ചു.

കഴിഞ്ഞ ദിവസം ആയിരുന്നു കെകെ ശൈലജ ടീച്ചർ ജസീമയെ ഫോണിൽ വിളിച്ചത്. നല്ല ഉത്തരവാദിത്തമാണ് ലഭിച്ചിട്ടുള്ളത്. അത് നന്നായി ചെയ്യണം എന്ന ഉപദേശമായിരുന്നു ശൈലജ ടീച്ചർ ആദ്യം നൽകിയത്. ഒരു പെൺകുട്ടി, ഈ ചെറിയ പ്രായത്തിൽ ഇത്തരം ഒരു സ്ഥാനത്ത് എത്തിയത് വലിയ അഭിമാനമായി എന്നും ശൈലജ ടീച്ചർ പറഞ്ഞു. ഇത്തവണ കുറേ സ്ത്രീകൾ ഈ ഉത്തരവാദിത്തത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും, ഇത്രയും ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ഒരു ഉത്തരവാദിത്തത്തിലേക്ക് എത്തുന്നത് അപൂർവ്വമാണെന്നും ടീച്ചർ പറഞ്ഞു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

എല്ലാ പാർട്ടി മെമ്പർമാരേയും ഒരു മിച്ച് കൊണ്ടുപോകണം. നന്നായി പഠിക്കുകയും വേണം എന്ന് ടീച്ചർ പറഞ്ഞു. കാര്യങ്ങൾ എല്ലാം പഠിച്ച്, ഏറ്റവും നല്ല ബ്രാഞ്ച് സെക്രട്ടറി ആയിരിക്കണം എന്നും ടീച്ചർ ജസീമയോടെ പറയുന്നുണ്ട്. പാർട്ടിയുടെ പുസ്തകങ്ങൾ എല്ലാം വായിച്ച് പഠിക്കണം, പാർട്ടി പരിപാടിയും പാർട്ടി ദർശനവും എല്ലാം പഠിക്കണം. അതുവഴി നല്ല രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്തുകയും വേണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് കൂടി ഓർമപ്പെടുത്തിയായിരുന്നു ടീച്ചർ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

ശൈലജ ടീച്ചറുടെ ഫോൺ കോൾ അത്രയേറെ സന്തോഷമുണ്ടാക്കി എന്നാണ് ജസീമ വൺഇന്ത്യയോട് പ്രതികരിച്ചത്. അപ്രതീക്ഷിതമായിരുന്നു ടീച്ചറുടെ അഭിനന്ദനം. ടീച്ചറെ നേരിട്ട് പരിചയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മുമ്പ് കണ്ടിട്ടുണ്ടായിരുന്നു. ടീച്ചർ വിളിച്ച സന്തോഷം ജസീമയുടെ ഓരോ വാക്കുകളിലും പ്രകടവും ആയിരുന്നു. അപ്രതീക്ഷിതമായി തന്നെ ആയിരുന്നു ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത് എന്നും ജസീമ പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ഞെട്ടിച്ചുകളഞ്ഞ സംഭവം ആയിരുന്നു. അതിലും ഒരുപാട് സന്തോഷമുണ്ട്. പാർട്ടി ഏൽപിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്യാൻ ആകുമെന്ന പ്രതീക്ഷയുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളും അങ്ങനെ ആണല്ലോ എന്നാണ് ജസീമയുടെ തിരിച്ചുള്ള പ്രതികരണം. നിലവിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയിലും സജീവമാണ് ജസീമ.

കൊല്ലം എസ്എൻ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം പൂർത്തിയാക്കിയ ആളാണ് ജസീമ ദസ്തക്കീർ. ഇപ്പോൾ മറ്റൊരു കോഴ്‌സും ചെയ്യുന്നുണ്ട്. സൈക്കോളജി ആയിരുന്നു പഠിക്കാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ കിട്ടിയത് ഫിലോസഫിയും. അതിൽ തന്നെ സൈക്കോളജി ഉപവിഷയമായി ഉണ്ടായിരുന്നു. ഇപ്പോൾ മെഡിക്കൽ കോഡിങ് സംബന്ധിച്ച് ഒരു പ്രൊഫഷണൽ കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ യുവ സഖാവ്.

പഠനം ഇതോടുകൂടി അവസാനിപ്പിക്കാനുള്ള പദ്ധതിയൊന്നും ഇല്ല, ഏറ്റവും പ്രായം കുറഞ്ഞ സിപിഎമ്മിന്റെ ഈ ബ്രാഞ്ച് സെക്രട്ടറിയ്ക്ക്. അടുത്തതായി നിയമ പഠനം ആണ് ലക്ഷ്യം വയ്ക്കുന്നത് . അതിനായി പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ജസീമ ദസ്തക്കീർ. തിരുവനന്തപുരത്ത് തന്നെ പ്രവേശനം ലഭിച്ചാൽ സംഘടനാ പ്രവർത്തനവും പഠനവും ഒരേ സമയം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്ന പ്രതീക്ഷയും ജസീമ വൺഇന്ത്യയുമായി പങ്കുവച്ചു . കൊല്ലം ജില്ലയിൽ ആണെങ്കിലും, തിരുവനന്തപുരത്തോട് അതിർത്തി പങ്കിടുന്ന സ്ഥലത്താണ് വീട്. ദിവസവും പോയി വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് ജസീമ പറയുന്നത്. ലോ കോളേജിൽ പഠിക്കുമ്പോൾ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ ആകുമെന്ന പ്രതീക്ഷയും ജസീമ പങ്കുവയ്ക്കുന്നുണ്ട് .

പാർട്ടി ഏൽപിക്കുന്ന ഓരോ ഉത്തരവാദിത്തവും കൃത്യമായി പൂർത്തിയാക്കും . അതോടൊപ്പം നാട്ടിലെ പ്രശ്‌നങ്ങളിൽ ഇടപെടലുകളും നടത്തും. പ്രദേശത്ത് ഇപ്പോൾ റേഷൻ കാർഡ് വിഷയത്തിൽ ചില പ്രശ്‌നങ്ങളുണ്ട്. ഭൂരിപക്ഷം പേരും എപിഎൽ വിഭാഗത്തിലാണുള്ളത്. എന്നാൽ അവരിൽ പലരും യഥാർത്ഥത്തിൽ ബിപിഎൽ റേഷൻ കാർഡിന് അർഹരായിട്ടുള്ളവരാണ്. ആദ്യ ഘട്ടത്തിൽ ഈ പ്രശ്‌നം പരിഹരിക്കാൻ ആയിരിക്കും മുൻഗണന നൽകുക എന്നും ജമീസ പ്രതികരിച്ചു.

ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിൽ ഉള്ള വയലിക്കട ബ്രാഞ്ച് സമ്മേളനം ആയിരുന്നു ജസീമയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ബാലസംഘം വഴിയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള പ്രവേശനം. പിന്നീട് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയിലും സജീവമായി. ഇപ്പോൾ എസ്എഫ്‌ഐയിലും ഭാരവാഹിത്വമുണ്ടായിരുന്നു. എസ്എഫ്‌ഐയുടെ ചാത്തന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറിയാണിപ്പോൾ. ഡിവൈഎഫ്‌ഐയുടെ മേഖലാ ജോയിന്റ് സെക്രട്ടറിയും . ഇതോടൊപ്പം തന്നെ മാതൃകം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നുണ്ട് ജസീമ. പിതാവ് ദസ്തക്കീർ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ആണ്.
Recommended Video

തിരുവനന്തപുരം കോർപ്പറേഷൻ ചെയർമാൻ ആയി ആര്യ രാജേന്ദ്രനെ നിയോഗിച്ചുകൊണ്ടായിരുന്നു സിപിഎം ആദ്യം ഞെട്ടിച്ചത്. 21 വയസ്സായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രായം. ബാലസംഘത്തിലൂടെ തന്നെയായിരുന്നു ആര്യയുടേയും രാഷ്ട്രീയ പ്രവേശനം. ഇതിന് പിറകെ, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആയി രേഷ്മ മറിയം റോയിയെ നിയോഗിച്ചും സിപിഎം ഞെട്ടിച്ചു. രേഷ്മയ്ക്കും പ്രായം 21 വയസ്സ് മാത്രമായിരുന്നു. യുവാക്കളെ സംഘടനാ രംഗത്തും ഭരണ രംഗത്തും മുന്നോട്ട് കൊണ്ടുവരാൻ പ്രത്യേക താത്പര്യമാണ് സിപിഎം അടുത്തിടെയായി സ്വീകരിച്ചുവരുന്നത്. ഇതിന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications