ശബരിമല അവകാശം സ്ഥാപിക്കാൻ പോകേണ്ട ഇടമല്ല, സ്ത്രീ പ്രവേശനത്തിൽ നിലപാടുമായി കെകെ ശൈലജ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഭരണഘടനാപരമായ അവകാശം ഉണ്ടെന്നതിന്റെ പേരില്‍ അവകാശം സ്ഥാപിക്കാന്‍ ചെല്ലേണ്ട ഇടമല്ല ശബരിമലയെന്ന് കെകെ ശൈലജ വ്യക്തമാക്കി. വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അവകാശം സ്ഥാപിക്കാനുളള അത്തരം പോക്കുകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും കെകെ ശൈലജ അഭിപ്രായപ്പെട്ടു.
അർണബിനെ നടുവിരൽ ഉയർത്തിക്കാട്ടി, വനിതാ പോലീസിനെ എടുത്തിട്ട് പെരുമാറി, മഹുവ ചില്ലറക്കാരിയല്ല!
ശബരിമല വിഷയത്തിന്റെ വ്യക്തമായ നിലപാടാണ് തന്റേതെന്ന് ശൈലജ ആവര്‍ത്തിച്ചു. സ്ത്രീകള്‍ അശുദ്ധരാണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സ്ത്രീകള്‍ ശബരിമല കയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണണം എന്ന് അദമ്യമായ ആഗ്രഹം തോന്നുകയാണ് എങ്കില്‍ അവരെ തടയരുത്. അവര്‍ മനസമാധാനത്തോടെ പോയി അയ്യപ്പനെ തൊഴുത് തിരിച്ച് വരട്ടെ. അവരെ എന്തിനാണ് തടയുന്നത് എന്നും കെകെ ശൈലജ ചോദിച്ചു. അതേസമയം അധികാരം സ്ഥാപിക്കാനുളള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെകെ ശൈലജ വ്യക്തമാക്കി.
അവകാശം സ്ഥാപിക്കാനെന്ന പോലെ ശബരിമലയിലേക്ക് ഇടിച്ച് തളളി പോകുന്നതിനോട് യോജിക്കാനാവില്ല. അത്തരം നീക്കങ്ങള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഭരണഘടന അത്തരമൊരു അവകാശം തരുന്നുണ്ടായിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ചാടിപ്പുറപ്പെട്ട് അവകാശം സ്ഥാപിക്കേണ്ട സ്ഥലമല്ല ശബരിമല. അങ്ങനെ പോകേണ്ടവര്‍ക്ക് എത്ര ക്ഷേത്രങ്ങളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന ക്രിസ്ത്യാനിയെ അതിന് അനുവദിക്കണമെന്നാണ് തന്റെ കാഴ്ചപ്പാട്. യേശുദാസിന്റെ പാട്ട് കേള്‍ക്കാം എന്നാല്‍ അദ്ദേഹത്തിന് ഗുരുവായൂരപ്പനെ കാണാന്‍ അനുവാദമില്ല എന്ന് പറയുന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.